കൊച്ചി: ജനകീയ സമരസമിതിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കാന്‍ ഡിഎംആര്‍സി തിരുമാനം. കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമായത്. പോലീസിനെ ഉപയോഗിച്ച് സമരസമിതിക്കാരെ അടിച്ചമര്‍ത്താനാണ് നീക്കം. സമരസമിതി നേതാക്കള്‍ക്കെതിരെ 107 ചുമത്താനും പോലീസ് നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. മേയര്‍, എംഎല്‍എ, എംപി എന്നിവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണിത്.
എന്നാല്‍ എന്ത് വിലകൊടുത്തും അനധികൃമായ കുഞ്ഞന്പാലത്തിന്റെ നിര്‍മ്മാണം തടയുമെന്ന് ജനകീയ സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ രൂപരേഖ തയ്യാറാക്കിയ യഥാര്ത്ഥപാലമാണ് പച്ചാളത്ത് വേണ്ടതെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു. യഥാര്‍ത്ഥ മേല്‍പ്പാലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.
ഇപ്പോഴത്തെ നിലയില്‍ മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗം നഷ്ടമാകും. ഇതിനെതിരെ ക്ഷേത്രവിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ എതിര്‍പ്പുകളെ വകവക്കാതെ പാലം നിര്‍മ്മാണവുമായി മുന്നോട്ട്പോകാനാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് നിഷ്പക്ഷ നിലപാട് സ്വീകരിച്ച നോര്‍ത്ത് എസ്ഐയെ എംഎല്‍എയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്ഥലംമാറ്റിയത്. എതിര്‍പ്പുകളെ വകവെക്കാതെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് വഴിവെച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: