തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യുവാന്‍ വിജിലന്‍സ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും.
അന്വേഷണചുമതലയുള്ള വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ എസ്പിയാണ് ശുപാര്‍ശ ചെയ്യുക. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. 10 ബാങ്ക് അക്കൗണ്ടുകളുടെ രേഖ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ സൂരജിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകളിലും ഓഫിസിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത രൂപയും ഒട്ടേറെ രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 15 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു.
സൂരജിന് ഒരുകോടി 83 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലും കൊച്ചി തമ്മനത്തെ ഗോഡൗണ്‍, സെക്രട്ടേറിയറ്റിലെ ഓഫീസ് എന്നിവടങ്ങളിലും ഒരേ സമയമാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തിയത്. ബുധനാഴ്ച നടന്ന തെളിവെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: