കൊച്ചി: ബാര്‍ കോഴ അന്വേഷണത്തില്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളും രേഖകളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും ക്വിക്ക് വെരിഫിക്കേഷന് വൈകുന്നതില്‍ പ്രത്യേക സാഹചര്യമുണ്ടോയെന്നും കോടതി ചോദിച്ചു.
മാണിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ വൈകിയതെന്തെന്നും കോടതി ചോദിച്ചു. വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ നല്കിയ ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു കോടതി.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ 45 ദിവസം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണം പതിനഞ്ചു ദിവസത്തിലേറെ നീണ്ടു പോകുന്നതിനാല്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
സാധാരണയായി കേസുകളിലെ പ്രാഥമിക അന്വേഷണം ഒരാഴ്ച്ചയിലധികം നീണ്ടു പോകാറില്ല. എന്നാല്‍ മാണിക്കെതിരെ മൊഴി നല്കാന് സാക്ഷികള്‍ക്ക് ഏറെ സമയം നല്‍കിയിരിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കൂടുതല്‍ സമയം നല്കാന് മാത്രം എന്ത് പ്രാധാന്യമാണ് കേസിനുള്ളതെന്നും കോടതി ചോദിച്ചു.
അതിനിടെ അന്വേഷണത്തില്‍ കെ.എം മാണി കൈക്കൂലി വാങ്ങിയതിന് ഇതു വരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് വിജിലന്‍സ് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പണം കൈമാറിയെന്ന് പറയപ്പെടുന്ന ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും വിജിലന്‍സിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് വിജിലന്‍സ് അട്ടിമറിച്ചെന്നാരോപിച്ച് കോഴയാരോപണമുന്നയിച്ച ബിജു രമേശ് കേസില്‍ കക്ഷി ചേരുമെന്നും ഇന്നലെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: