ചണ്ടീഗഡ്: കൊലക്കേസ് പ്രതിയായ രാംപാലിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് പരിഗണിക്കുന്ന നവംബര്‍ 28 വരെയാണ് രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുക.
നവംബര്‍ 28 നെ രാംപാലിനെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് നടപടി സംബന്ധിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ഹരിയാന ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയതായി അമിക്കസ് ക്യൂറി അനുപം ഗുപ്ത പറഞ്ഞു. 2006 ല്‍ കൊലപാതകം സംബന്ധിച്ച കേസില്‍ രാംപാല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളി.
കോടതി അലക്ഷ്യക്കേസില്‍ രാംപാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഹരിയാന അഡ്വക്കേറ്റ് ജനറലും ഹിസാര്‍ ബര്‍വാല പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസുമാരായ എം. ജെയ്പോളും ദര്ശന്സിംഗും അടങ്ങുന്ന ബെഞ്ചാണ് 2006 ലെ കൊലക്കേസില്‍ എത്രയും വേഗം രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
കോടതി അലക്ഷ്യക്കേസില്‍ നവംബര്‍ 10ന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് സുവോ മോട്ടോ പ്രകാരം രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും 15,000 ത്തോളം വരുന്ന രാംപാലിന്റെ അനുയായികളുടെ എതിര്‍പ്പും ചെറുത്തുനില്‍പ്പും അവഗണിച്ച് ബുധനാഴ്ച രാത്രിയാണ് പോലീസ് സത്ലോക് ആശ്രമത്തില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
തനിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ തള്ളിക്കളഞ്ഞ രാംപാല്‍ അനുയായികളോട് ആശ്രമം വളഞ്ഞ് പ്രതിരോധം തീര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതി അലക്ഷ്യക്കേസിലെ അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു ഇത്. അറസ്റ്റ് ചെയ്യപ്പെട്ട ഉടന്‍ തന്നെ രാംപാലിനെ അധികൃതര്‍ പഞ്ചകുല സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കി. 63 കാരനായ രാംപാല്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തതായും പോലീസ് വ്യക്തമാക്കി.
നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. രാംപാലിന്റെ അറസ്റ്റ് വിഷയത്തില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നല്കിയ സഹകരണത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. അറസ്റ്റ് സംഭവത്തില്‍ ആറുപേര്‍ മരിച്ചിട്ടുണ്ടെന്നും അഞ്ച് ജഡങ്ങള്‍ ആശ്രമത്തിനുള്ളില്‍ നിന്നും ലഭിച്ചതായും ഒരു സ്ത്രീ ആശുപത്രിയില്‍ വച്ച് മരിച്ചതായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം സംസ്ഥാന വിഷയമാകയാല്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ടിടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: