ന്യൂദല്‍ഹി: ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്ഷന് നടപടികളില്‍ വേഗം തീരുമാനമെടുക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി. സസ്പെന്ഷന് കാലാവധി അനിശ്ചിതമായി നീണ്ടുപോകുകയും ആ കാലയളവില്‍ ഒരു ജോലിയുമെടുക്കാതെ ഉദ്യോഗസ്ഥര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയ്നിങ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
ആരോപണവിധേയനായ ഉദ്യോഗസ്ഥന് കുറ്റവിമുക്തനായാല്‍ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സമയത്തെ മുഴുവന്‍ ശമ്പളവും നല്‍കേണ്ടിവരും. ഒരു ജോലിയും എടുപ്പിക്കാതെ കൂലി നല്‍കേണ്ട അവസ്ഥയിലേക്കും അതു സര്‍ക്കാരിനെ കൊണ്ടെത്തിക്കുന്നതായി കേന്ദ്രനിര്‍ദേശം ചൂണ്ടിക്കാട്ടുന്നു.
സസ്പെന്ഷന് യഥാസമയം പുന:പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്പെന്ഷന് സംബന്ധിച്ച കാര്യത്തില്‍ 90 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നാണ് നിബന്ധന, ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സസ്പെന്ഷന് കാലാവധി വലിച്ചുനീട്ടിക്കൊണ്ടു പോകാനാകില്ല. ഇതു സംബന്ധിച്ച് കോടതി നിര്‍ദേശമുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
അഴിമതിയാരോപണം, കൃത്യവിലോപം, രാജ്യതാത്പര്യം ഹനിക്കുന്ന പ്രവൃത്തി, ക്രിമിനല്‍ കേസ് തുടങ്ങിയവ അടക്കമുള്ളവയില്പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാറുണ്ട്. അന്വേഷണം ആരംഭിക്കാനിരിക്കുന്ന കേസുകളിലും സമാനമാണ് നടപടി.
പലപ്പോഴും സസ്പെന്ഷന് കാലാവധി അനിശ്ചിതമായി നീളും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍പ്പോലും അച്ചടക്ക സമിതികള്‍ ഉദ്യോഗസ്ഥനെതിരായ അന്തിമ നടപടി യഥാസമയം കൈക്കൊള്ളാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: