ബത്തേരി: പച്ചക്കറി ഉള്‍പ്പെടെ കാര്‍ഷികോല്‍പ്പന്നങ്ങളില്‍ കീടനാശിനികളുടെയും ഹോര്‍മോണുകളുടേയും സാന്നിധ്യം കണ്ടെത്തിയാല്‍ ഉല്പ്പാദകന്റെയും കച്ചവടക്കാരുടേയും പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കിയാല്‍ അത് കേരളത്തിലെ കൃഷിരീതികളില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഇടവരുത്തും.
വിപണി താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതിന് പകരം പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്കുന്ന കൃഷിരീതിയിലേക്കുളള മാറ്റമായിരിക്കും ഇതിലൂടെ സംഭവിക്കുകയെന്ന് കാര്‍ഷികരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജൈവരീതിയിലുളള കൃഷി ആദ്യനാളുകളില്‍ ലാഭകരമുണ്ടാക്കില്ല. ഈ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കര്‍ഷകരെ പാകപ്പെടുത്തുകയെന്ന ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാര്‍ കുറ്റമറ്റനിലയില്‍ നിര്‍വഹിക്കേണ്ടതായിവരും.
വിവിധ വിളകളുടെ പരിപാലനത്തിന് മണ്ണിനും മനുഷ്യനും വേണ്ടാത്ത കീടനാശനികളും രാസവസ്തുക്കളും കര്‍ഷകരുടെ തലയില്‍ കെട്ടിഏല്‍പ്പിക്കാന്‍ വാശി പിടിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിയ്ക്കാതിരിക്കാനുള്ള കരുതലും ആവശ്യമാണ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന പഴങ്ങളും പച്ചക്കറി കര്‍ശനപരിശോധനകള്‍ക്ക് വിധേയമാക്കാനും സംവിധാനങ്ങളൊരുക്കപ്പെടണം. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന അറവ് മാടുകളുടെയും ഇറച്ചിക്കോഴികളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നിലവിലെ സംവിധാനങ്ങള്‍ വന്‍ പരാജയമാണ്. കച്ചവട ലോബികളുടെ താല്പ്പര്യസംരക്ഷകരായി ഉദ്യോഗസ്ഥര്‍ മാറുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ഒട്ടുമിക്കതും ജലരേഖയാവുകയാണ്.
വയനാട്ടിലെ നെല്പ്പാടങ്ങളിലേറെയും മറ്റ് കൃഷികള്‍ക്ക് വഴിമാറിയതിന്റെ മുഖ്യകാരണം വ്യാപകമായ രാസവളകീടനാശിനി പ്രയോഗമാണ്.
1980 കളുടെ മധ്യത്തോടെ വ്യാപകമായി ആരംഭിച്ച രാസവള കീടനാശിനി പ്രയോഗം പലവിളകളുടെയും കൂട്ടസംഹാരത്തിനുവരെ കാരണമായതായി കാര്‍ഷികഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. കൃഷിയെ വാണിജ്യമായി നോക്കികാണുന്ന സംസ്കാരം ശക്തമായതോടെ ലാഭനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നരീതിയും ഇവിടെ ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: