തിരുവനന്തപുരം : കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ മുഖ്യവിനോദം അഴിമതിയും അധികാര ദുര്‍വിനിയോഗവും. തുടര്‍ച്ചയായി അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനാകുകയും വിവാദ നായകനാവുകയും ചെയ്ത സൂരജ് എന്ന സിറാജ് ഖാനെ എന്നും തുണയ്ക്കാന്‍ ഇടതുവലതു ഭേദമില്ലാതെ മന്ത്രിമാരുടെ പട തന്നെയുണ്ടായിരുന്നു.
തൃശ്ശൂരും കോഴിക്കോട്ടും കളക്ടറായിരിക്കെ നിരവധി അഴിമതിയാരോപണങ്ങളും ആക്ഷേപങ്ങളുമാണ് സൂരജിനെതിരെ ഉയര്‍ന്നത്. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ഭരണച്ചുമതല തൃശൂര്‍ ജില്ലാ കളക്ടര്ക്കാണെന്നറിഞ്ഞിട്ടും ആരോപണമുയര്‍ന്നപ്പോഴും അതൊക്കെ തനിക്ക് അലങ്കാരമെന്ന മട്ടിലായിരുന്നു പെരുമാറ്റം. കോഴിക്കോട് കളക്ടറായിരിക്കെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ട് വകമാറ്റി ആഡംബരവാഹനം വാങ്ങിയതിനും അനര്‍ഹര്‍ക്ക് ദുരിതാശ്വാസ നിധി അനുവദിച്ചതിനും സൂരജ് വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു.
മണല്‍ മാഫിയകളുമായി സൂരജിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വിജിലന്‍സിന് പരാതി ലഭിച്ചു. മണല്‍ പാസ് നല്‍കുന്നതിനും മണല്‍ ലോറികള്‍ വിട്ടുകൊടുക്കുന്നതിലും സൂരജ് വഴിവിട്ട സഹായം ചെയ്തിരുന്നു. മലപ്പുറം, കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ പദ്ധതിക്കായി വാങ്ങിയ ഭൂമി തുച്ഛമായ വിലയ്ക്ക് അടുത്ത ബന്ധുവിന് മറിച്ചുവിറ്റതായും ആക്ഷേപമുയര്‍ന്നിരുന്നു.
കോഴിക്കോട് വ്യാപകമായി മണല്‍ കടവു കമ്മിറ്റികളില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ മാത്രം ചട്ടങ്ങള്‍ ലംഘിച്ച് നിയമിച്ചതിനെതിരെ സൂരജിന്റെ പേരില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാറാട് കലാപം നടക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്ട്ടിന്മേല് സൂരജ് നടപടിയെടുത്തില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതുമില്ല. മാറാട് അന്വേഷണകമ്മിഷനായ ജസ്റ്റിസ് പി. തോമസ് കമ്മിഷന് റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. സൂരജിനെതിരായ പരാതികള്‍ അന്വേഷിച്ച വിജിലന്‍സ് സംഘം പരാതികളില്‍ കാമ്പുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഉന്നത രാഷ്ട്രീയ പിടിപാടുമൂലം തുടര്‍നടപടികള്‍ അട്ടിമറിക്കപ്പെട്ടു.
ബാങ്ക് ഉദ്യോഗസ്ഥനായും പിന്നീട് ഫോറസ്റ്റ് റേഞ്ചറായും സര്‍വ്വീസ് ആരംഭിച്ച സൂരജ് ഡെപ്യൂട്ടി കളക്ടറായശേഷം സര്‍ക്കാര്‍ ഐഎഎസ് പദവി നല്‍കുകയായിരുന്നു. വ്യവസായ വകുപ്പിലും റവന്യൂ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും സൂരജ് മന്ത്രിമാരുടെ ഇഷ്ടക്കാരനായിരുന്നു.
റവന്യൂ വകുപ്പിന്റെ ചുമതലയിലിരിക്കെ പിഡബ്ല്യൂഡി ഓഫീസ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അടക്കം കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന മുറി ഉപയോഗിക്കാതെ പൊതുമരാമത്ത് വകുപ്പിന്റെ അധിക ചുമതല ദുര്‍വിനിയോഗം ചെയ്ത് അഞ്ച് ലക്ഷത്തോളം ചെലവഴിച്ച് സ്വന്തമായി എസി മുറിയുണ്ടാക്കി. എല്ലാ ആഴ്ചകളിലും ഔദ്യോഗിക വാഹനത്തിലാണ് കുടുംബവുമൊത്ത് സൂരജിന്റെ എറണാകുളം യാത്ര. നിലവിലെ രണ്ട് ലീഗ് മന്ത്രിമാരുടെ വിശ്വസ്തനായ സൂരജ് അതേസമയം ഇടതുപക്ഷത്തെ ഒരു മുന്‍മന്ത്രിയുടെയും വിശ്വസ്തനാണ്. റവന്യൂ വകുപ്പിലെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ മന്ത്രിയുടെ പിഎസുമായി കോര്‍ത്തതോടെയാണ് സൂരജ് റവന്യൂ വകുപ്പ് വിട്ടത്.
പൊതുമരാമത്ത് വകുപ്പിലെത്തിയതോടെ സൂരജിന് സമയം തെളിഞ്ഞുവെന്നാണ് പലരുടെയും അടക്കം പറച്ചില്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്മാന് കൂടിയാണ് സൂരജ്. 1000കോടിയിലേറെയുള്ള കരാറുകളാണ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഏറ്റെടുത്തിട്ടുള്ളത്.
ഒന്നിലേറെ കരാറുകാര്‍ ഉണ്ടെങ്കില്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കൂടിയ തുകയാണെങ്കില്‍ പ്രത്യേക പരിഗണ നല്‍കണമെന്ന നിയമമുണ്ട്. ഈ നിയമമുപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ടെണ്ടര്‍ പിടിക്കുന്ന വര്‍ക്കുകള്‍ സ്വകാര്യ കരാറുകാര്‍ക്ക് മറിച്ചുനല്‍കുകയാണ് ചെയ്യുന്നത്. കൊച്ചിമെട്രോയുടെ ചില കരാര്‍ ജോലികളടക്കം ഇങ്ങനെ മറിച്ചുനല്കിയതില്പ്പെടും. ഇതിനായി 5 ശതമാനം കമ്മീഷന് വരെ ലഭിക്കും. കോടികളാണ് ഇതിലൂടെ ഒഴുകിയെത്തുക. തിരുവനന്തപുരം കരമന-കളിയിക്കാവിള റോഡ് വികസനത്തിലും സൂരജിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.
30.2 മീറ്റര്‍ വീതിയില്‍ റോഡ് വികസനമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ 22 മീറ്റര്‍ വികസനമെ സാധ്യമാകൂ എന്ന നിലപാടാണ് സൂരജ് സ്വീകരിച്ചത്. ഇത് വ്യവസായികള്ക്കുവേണ്ടിയെന്നാണ് ആക്ഷേപം. വികസനപദ്ധതി നിലനില്‍ക്കെയാണ് ആറുകോടിയിലേറെ രൂപ ചെലവഴിച്ച് ബസ്ബേ ഉണ്ടാക്കിയതിനും ആക്ഷേപമുയര്‍ന്നത്.
റിലയന്‍സിന് ഫോര്ജിബി കേബിള്‍ ഇടാന്‍ സൂരജ് അനുമതി നല്കിയതും വിവാദമായിരുന്നു. ആന്ധ്രാപ്രദേശില്‍ 32000 രൂപ നിരക്കില്‍ റിലയന്‍സില്‍ നിന്ന് ഈടാക്കിയപ്പോള്‍ സൂരജ് 2000 രൂപയില്‍ താഴെ നിരക്കിലാണ് കരാര്‍ നല്‍കിയത്.
സിബിഐ അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്
വടകര: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനകേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തിനകത്തും പുറത്തും മാത്രമല്ല വിദേശത്തും സൂരജിന് അനധികൃത സ്വത്ത് സമ്പാദ്യമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതപുറത്തുവരണമെങ്കില് സിബിഐ അന്വേഷണം അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന് സൂരജിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഒരന്വേഷണത്തിനും കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ തുനിഞ്ഞില്ല.
മാറാട് കൂട്ടകൊലയ്ക്ക് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും കലക്ടറായിരുന്ന സൂരജിന്റെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം രണ്ടു മുന്നണികളും അട്ടിമറിക്കുകയായിരുന്നു. ബിജെപി ഉത്തരമേഖലാ സെക്രട്ടറി രാമദാസ് മണലേരി, പി.പി. മുരളി, അഡ്വ. എം.രാജേഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സമഗ്രാന്വേഷണം നടത്തണം : മാറാട് അരയസമാജം
കോഴിക്കോട്: മാറാട് കൂട്ടക്കൊല നടക്കുമ്പോള്‍ കോഴിക്കോട് ജില്ലാകലക്ടറായിരുന്ന ടി.ഒ. സൂരജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാറാട് അരയസമാജം സെക്രട്ടറി ടി. മുരുകേഷ് ആവശ്യപ്പെട്ടു.
വളരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് അന്നത്തെ ജില്ലാകലക്ടറായിരുന്ന ടി.ഒ. സൂരജിനെതിരെ മാറാട് ജുഡീഷ്യല്‍ കമ്മീഷന് നടത്തിയത്. എന്നാല്‍ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിച്ചു. കോഴിക്കോട് സര്‍വ്വീസിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണം.
സൂരജിനെ പലപ്പോഴും സംരക്ഷിച്ചവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇപ്പോഴുള്ള വിജിലന്‍സ് അന്വേഷണം പോലും അട്ടിമറിക്കപ്പെടും എന്നതിന് സംശയമില്ല. സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാജ്യസുരക്ഷയെ ബാധിക്കുന്ന ഘടകങ്ങള്‍ ഇക്കാര്യത്തിലുണ്ടെന്നതിനാല് കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്പിക്കണമെന്നും മുരുകേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: