ശബരിമല: ശബരിമലയില്‍ സൗജന്യ അന്നദാനത്തിന് കര്‍ശനവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെതിരെ സംഘടനകള്‍ കോടതിയെ സമീപിക്കും. 26 വര്‍ഷമായി സൗജന്യ അന്നദാനം നടത്തി വരുന്ന ആന്ധ്രയിലെ അയ്യപ്പസ്വാമി അന്നദാന സേവാ സമിതിയാണ് ബോര്‍ഡിനെതിരെ നിയമവഴി തേടുന്നത്.
അന്നദാനപ്രഭുവിന്റെ സന്നിധിയില്‍ ആരില്‍നിന്നും സംഭാവന സ്വീകരിക്കാതെയാണ് സമിതി അന്നദാനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ആര്‍ക്കും പാലിക്കാനാകാത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സംഘടനകളെ ചൂഷണം ചെയ്യാനൊരുങ്ങുകയാണെന്ന് സമിതി ഭാരവാഹികളായ രാമ മോഹനറാവുവും ശ്രീനിവാസും ജന്മഭൂമിയോട് പറഞ്ഞു.
ആന്ധ്രയിലെ കാക്കിനഡ സ്വദേശിയായ രാമമോഹനറാവു റെയില്‍വെ ഉദ്യോഗസ്ഥനാണ്. രണ്ടരമാസം അവധിയില്‍ പ്രവേശിച്ചശേഷമാണ് ഈ പുണ്യപ്രവര്‍ത്തിക്കായി അദ്ദേഹം സന്നിധാനത്തെത്തിയത്.
ഇവിടെയെത്തി അധികൃതരെ സമീപിച്ചപ്പോഴാണ് അന്നദാന നടത്തിപ്പിനുള്ള പുതിയ വ്യവസ്ഥകളെക്കുറിച്ച് അറിയുന്നത്. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് അനുമതിക്കായി കത്തുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 29നാണ് സൗജന്യ അന്നദാനം നടത്തുന്നതിനുള്ള അനുവാദത്തിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്തയച്ചത്. തുടര്‍ന്ന് ആഗസ്ത് 21 ന് ദേവസ്വം ബോര്‍ഡിന് വീണ്ടും അപേക്ഷ നല്കി. എന്നാല്‍ ഒരുകത്തിനും അധികൃതര്‍ മറുപടി നല്‍കിയില്ലെന്ന് രാമമോഹനറാവു പറഞ്ഞു.
തുടര്‍ന്ന് മോഹനറാവുവും ശ്രീനിവാസും സന്നിധാനത്ത് നേരിട്ടെത്തുകയായിരുന്നു. ഇവിടെയെത്തിയപ്പോള്‍ അന്നദാനത്തിനായി ദിനംപ്രതി പതിനായിരം രൂപ ബോര്‍ഡിന് നല്‍കണം എന്ന വ്യവസ്ഥയാണ് സമിതിഭാരവാഹികള്ക്ക് മുന്നിലേക്ക് അധികൃതര്‍ നല്‍കിയത്. കൂടാതെ മകരവിളക്ക് കാലത്ത് ജനുവരി 10 മുതല്‍ 14 വരെ ഈതുക ഒരു ലക്ഷമായിരിക്കുമെന്നും വ്യവസ്ഥയില്‍ സൂചിപ്പിച്ചു.
ഈ മാസം 16ന് ശബരിമലയില്‍ എത്തിയതാണ് അയ്യപ്പസ്വാമി അന്നദാന സേവാ സമിതി ഭാരവാഹികള്‍. ഇവര്‍ പ്രതീക്ഷ കൈവിടാതെ സന്നിധാനത്ത് തങ്ങുകയാണ്. ദിനംപ്രതി അയ്യായിരത്തില്‍പ്പരം ഭക്തര്‍ക്ക് സൗജന്യ അന്നദാനത്തിനുള്ള അവസരമാണ് ബോര്‍ഡിന്റെ വ്യവസ്ഥകളിലൂടെ ഇല്ലാതാകുന്നത്. കഴിഞ്ഞവര്‍ഷം സമിതി അന്നദാനം ആരംഭിച്ച് പകുതി ദിവസം കഴിഞ്ഞപ്പോഴേക്കും ബോര്‍ഡ് അധികൃതര്‍ പണം ആവശ്യപ്പെട്ടിരുന്നു. ഇതുപകാരം മൂന്നു തവണയായി സമിതിക്ക് മൂന്ന് ലക്ഷം രൂപ അടയ്ക്കേണ്ടി വന്നിരുന്നു.
അന്നദാനത്തിനായി ആന്ധ്രയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ ഉപയോഗശൂന്യമാകാതിരിക്കാന്‍ സമിതി പണം നല്കാന്നിര്ബന്ധിതമായി. എന്നാല്‍ ഇക്കുറി അന്ന ദാനത്തിനായി പണം നല്കാന് സമിതി തയ്യാറല്ലെന്ന് അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: