കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഫോക്ലോര് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഇ.കെ. ഗോവിന്ദവര്മരാജയുടെ സര്‍വ്വീസ് അംഗീകരിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിച്ചത് റദ്ദാക്കാന്‍ അണിയറയില്‍ നീക്കം. സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും വൈസ് ചാന്‍സലര്‍ സര്‍വ്വീസ് ആനുകൂല്യം നല്‍കിയിരുന്നു. തുടര്‍ന്ന് ശമ്പള വര്‍ധനവും നല്കി.
ഗോവിന്ദവര്മരാജക്കനുകൂലമായ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചതിനിടയിലാണ് വി.സി ആനുകൂല്യങ്ങള്‍ അനുവദിച്ചത്. ഗോവിന്ദവര്മരാജയുടെ നിയമനം തന്നെ ചട്ടപ്രകാരമല്ലെന്നായിരുന്നു ആരോപണം. അടിസ്ഥാന യോഗ്യതയില്ലെന്നും നിയമനം സര്‍വ്വകലാശാലാ ചട്ടം മറികടന്നുമെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗോവിന്ദവര്‍മരാജ കോടതിയെ സമീപിച്ചു.
നിയമപ്രകാരമുള്ള പരിഗണന നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗവും നിയമനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയും അന്ന് എം.എല്‍.എ എന്ന നിലയില്‍ സിണ്ടിക്കേറ്റ് അംഗവുമായിരുന്നു പി.കെ. അബ്ദുറബ്ബ് ഗോവിന്ദവര്‍മ്മരാജയുടെ നിയമനത്തിനെതിരെ വിയോജനക്കുറിപ്പെഴുതിയിരുന്നു.
2013 ഒക്ടോബര്‍ 10 ന് ഉന്നതവിദ്യാഭ്യാസവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ടി. അജികുമാറിനെ സര്‍ക്കാര്‍ അന്വേഷണത്തിന് നിയോഗിച്ചു. 2014 മെയ് 19 ന് ഗോവിന്ദവര്മ്മരാജയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഭരണസ്വാധീനമുപയോഗിച്ചാണ് ചട്ടലംഘനം നടത്തിയ നിയമനത്തിന് സാധുത നല്‍കിയതെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തന്നെ ഉത്തരവ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.സിണ്ടിക്കേറ്റ് അംഗമായിരിക്കെ നിയമനത്തെ എതിര്‍ത്ത അബ്ദുറബ്ബ് മന്ത്രിയായിരിക്കെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുതന്നെ നിയമനം അംഗീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂലമായ തീരുമാനമെടുപ്പിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: