തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തേക്കും.
വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. കളമശ്ശേരി, കടകംപള്ളി ഭൂമി ഇടപാടുകളില്‍ സൂരജിന് പങ്കുണ്ടെന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും. നടപടി സംബന്ധിച്ച് ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോള്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കും. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ സൂരജിനെതിരെയുണ്ടാവും.
പരിശോധനയില്‍ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കൊച്ചിയില്‍ 34 കോടിക്ക് വാങ്ങിയ രണ്ടു നില കെട്ടിടത്തിന് 1.4 കോടി രൂപയെന്നാണ് കണക്ക് കാണിച്ചത്. ഇടക്കൊച്ചിയില്‍ വാങ്ങിയ 16സെന്റ് ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. 7.83 കോടിയുടെ സ്വത്ത് വിവരമാണ് സൂരജ് നല്‍കിയിരുന്നതെങ്കിലും ഇതിന്റെ മൂന്നിരട്ടി ആസ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 23ലക്ഷം രൂപ സഹോദരിയുടെ മകളുടെ വിവാഹത്തിനുള്ളതാണെന്നും സഹോദരിയുടെ സ്ഥലം വിറ്റ് കിട്ടിയ പണമാണിതെന്നതിന് തെളിവുകളുണ്ടെന്നും സൂരജ് അവകാശപ്പെട്ടു. തനിക്ക് 1.8 കോടിയുടെ കടമുള്ളതായും സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സ്വത്ത് വിവരത്തെക്കാള്‍ കൂടുതല്‍ സമ്പാദ്യമുണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: