ആലപ്പുഴ: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി രണ്ടര വര്‍ഷം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. തൊടുപുഴ മുതലക്കോടത്ത് ഇഗ്നോ കോളേജില്‍ നിന്നും ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് ആന്റ് സൈക്കോതെറാപ്പിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്‍ഗതി.
2011 ജൂണില്‍ ആരംഭിച്ച കോഴ്സിന്റെ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ 2012 ജൂണില്‍ കഴിഞ്ഞിരുന്നു. 55 വിദ്യാര്‍ത്ഥികള്‍ കോഴ്സിനു ചേര്‍ന്നെങ്കിലും 37 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷ എഴുതിയത്. സെക്കന്റ് സെമസ്റ്ററില്‍ 36 പേര് പരീക്ഷ എഴുതി.
ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് സര്‍ട്ടിഫിക്കറ്റും കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് കോളേജ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം പിന്നിട്ടിട്ടും മാര്‍ക്ക് ലിസ്റ്റ് മാത്രമാണ് നല്‍കിയത്. കൂടാതെ മാര്‍ക്ക് ലിസ്റ്റില്‍ ഡിപ്ലോമ, കൗണ്‍സിലിങ്, ഫിസിയോ തെറാപ്പി എന്നിവ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ ഫീസ് ഇഗ്നോ നേരിട്ട് വാങ്ങി ഹാള്‍ടിക്കറ്റ് തന്ന് പരീക്ഷ നടത്തുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ അനുകൂല കോടതി വിധി സമ്പാദിച്ചെങ്കിലും കോളേജ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോള്‍ പ്രധാന മന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: