തിരുവനന്തപുരം: സ്വര്‍ണ്ണം പൂശിയ ഫലകത്തില്‍ ഹരിവരാസനത്തിന്റെ മുഴുവന്‍ വരികളും എഴുതി ഇരുമുടിക്കെട്ടുകളുമായി ദുബായിയില്‍ നിന്നെത്തിയ അയ്യപ്പഭക്തന്മാര് ശബരിമലയിലേക്ക് തിരിച്ചു.
കൊട്ടാരക്കര ഗണപതി ക്ഷേത്രവും, ഓമല്ലൂര്‍ രക്തകണ്ഠ സ്വാമിക്ഷേത്രവും ദര്‍ശിച്ചാണ് സംഘം മലകയറുന്നത്. ഇന്നലെ രാവിലെ സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് ദുബായ് അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തില്‍ ഭക്തന്മാര് കെട്ടുമുറുക്കിയത്. ദുബായില്‍ നിന്നെത്തിയ 24 പേരും കേരളത്തില്‍ നിന്നുള്ള 10 പേരുമാണ് സംഘത്തിലുള്ളത്. കെട്ടുമുറുക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ബിജെപി വക്താവ് അഡ്വ.വി.വി.രാജേഷ് എന്നിവര്‍ എത്തിയിരുന്നു.
സൂര്യകാലടിമനയില് പ്രത്യേകം പൂജ ചെയ്ത് എടുത്ത ഫലകത്തിലാണ് ഹരിവരാസനം കൊത്തിയെടുത്തത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫലകത്തില്‍ എത്ര ഗ്രാം സ്വര്‍ണ്ണമാണ് പൂശിയതെന്ന വിവരം സേവാസമിതി പുറത്തുവിട്ടിട്ടില്ല. ശരണമന്ത്രങ്ങളുടെ ശബ്ദസാഗരത്തില്‍ മലകയറുന്ന സ്വാമിഭക്തന്മാര്ക്ക് അയ്യപ്പ ദര്‍ശനത്തോടൊപ്പം ഇനി ഹരിവരാസനം സുവര്‍ണ്ണശോഭയില്‍ കണ്‍കുളിര്‍ക്കെ വായിക്കാം.
ഒരു ഫലകത്തില്‍ ഹരിവരാസനം പൂര്‍ണ്ണമായും എഴുതുന്നത് ആദ്യമായിട്ടാണ്. ശബരിമലയില്‍ ഭക്തര്‍ക്കു വായിക്കാവുന്ന വിധത്തില്‍ ഫലകം എവിടെ സ്ഥാപിക്കുമെന്നതു ദേവസ്വമാണ് തീരുമാനം എടുക്കുന്നത്.ശബരിമല തീര്‍ത്ഥാടനത്തിനായി യുഎഇയില്‍ നിന്നും വിവിധ സംഘങ്ങളായി അയ്യപ്പന്മാര് എത്തുന്ന തീര്‍ത്ഥാടന യാത്രയ്ക്കു ഇത്തവണമുതലാണ് തുടക്കം കുറിച്ചത്.
പദ്ധതിയിലെ ആദ്യസംഘമാണ് ശബരിമലയില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം ദുബായില്‍ നടന്ന മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് ഹരിവരാസനം വഴിപാടായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടര അടി നീളത്തിലും ഒന്നേകാല്‍ അടി വീതിയിലുമാണ് ഫലകം.
പുരുഷോത്തമന്‍നായര്‍ (രക്ഷാധികാരി), വിജയന് ( പ്രസിഡന്റ്) അജിത്ശര്മ്മ ഭസ്മക്കാട്ട് മഠം (ജനറല്‍ കണ്‍വീനര്‍), ഹരികൃഷ്ണന് മോളോളത്ത്( സെക്രട്ടറി) രവീന്ദ്രന് വെള്ളനാട് (പ്രോഗ്രാം കണ്‍വീനര്‍), ആത്മജവര്‍മ്മ തമ്പുരാന് ( കോ ഓര്‍ഡിനേറ്റര്‍), ജയപാലന്നായര് , ശശിധരന്‍നായര്‍ (ചീഫ് കോ ഓര്‍ഡിനേറ്റേഴ്സ്), എന്നിവരാണ് ദുബായ് അയ്യപ്പ സേവാസമിതിക്കു നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: