തിരുവനന്തപുരം : സംസ്ഥാന ഫഌഗ്ഷിപ്പ് പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2015 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വാനനിരീക്ഷണ ഉടമ്പടികള്‍ ഒപ്പിട്ടതായും മന്ത്രി കെ.ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നയം അനുസരിച്ച് അനുവദിച്ച വാര്‍ത്താവിനിമയ-എയര്‍ സംവിധാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി എ.എന്‍.എസ്/എ.ടി.എം (എയര്‍ നാവിഗേഷന്‍ സര്‍വീസ്/എയര്‍ ട്രാഫിക് മാനേജ്മെന്റ്) ഉടമ്പടിയാണ് ഒപ്പിട്ടത്. കാലാവസ്ഥ സംബന്ധിച്ച സേവനങ്ങള്‍ക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു എംഒയുവും അനിവാര്യമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള എ.എന്‍.എസ്/എ.ടി. എം ഉടമ്പടി കഴിഞ്ഞ 17ന് ദല്‍ഹിയില്‍ വച്ചാണ് ഒപ്പിട്ടത്. വിമാനത്താവള പദ്ധതിയില്‍ ഈ രണ്ടു പ്രധാന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെന്നും മന്ത്രി ബാബു അറിയിച്ചു.
എ.എന്‍.എസ്/എ.ടി.എം ഉടമ്പടി അനുസരിച്ച് കണ്ണൂര്‍ വിമാനത്താവളത്തിനു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വി.എച്ച്.എഫ് കമ്മ്യൂണിക്കേഷന്‍സ്, ഡി. വി .ഒ. ആര് ആന്റ് ഡി.എം.ഇ, വോയ്സ് റെക്കോര്‍ഡര്‍, ജി.പി.എസ് ക്ലോക്ക് സിസ്റ്റം, എ.ടി.എസ് ഓട്ടോമേഷന്‍, ഇന്‍സ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ ലൈന്‍സ്, കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും റഡാര്‍ സിഗ്നല്‍സ് തുടങ്ങീ സൗകര്യങ്ങള്‍ ലഭ്യമാകും. വാനനിരീക്ഷണ ഉടമ്പടി അനുസരിച്ച് വിമാനത്താവളത്തിനു ഇന്ത്യന്‍ വാനനിരീക്ഷണ വകുപ്പിന്റെ റണ്‍വേ വിഷ്വല്‍ റേഞ്ച് അളക്കാനുള്ള ഉപകരണങ്ങള്‍, കാറ്റിന്റെ വേഗത, ഗതി, അന്തരീക്ഷ ഊഷ്മാവ് എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍, സാറ്റലൈറ്റ് മാപ്പുകള്‍-ചിത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും.
2015 ഡിസംബര്‍ 31ന് ട്രയല്‍ ലാന്റിങും 2016 മാര്‍ച്ചില്‍ കമ്മീഷനിങും നടത്തും. വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്റായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തല്കാലം അതിന്റെ ആവശ്യം വരുന്നില്ല മുഴുവന്‍ വികസനത്തിന് 75 ഏക്കര്‍ സ്ഥലം കൂടി വേണ്ടിവരും.
ഇതിന്റെ സര്‍വ്വെ ആരംഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ 35ശതമാനം ഷെയറും ബിപിസിഎല്ലിന്റെ 21ശതമാനം ഷെയറും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ 10ശതമാനം ഷെയറും പൊതുജനങ്ങളില്‍ നിന്ന് 13ശതമാനം ഷെയറും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: