കൊച്ചി: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരായ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന. കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേതൃത്വങ്ങള്‍ സൂരജിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ച് നീങ്ങുന്നതായി സൂചന. സൂരജിനെതിരെ വിജിലന്‍സ് സംഘത്തിന് ഇന്നലെയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ കേസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് വിജിലന്‍സിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണറിയുന്നത്.
റിലയന്‍സിന്റെ ധനകാര്യ സ്ഥാപനത്തില്‍ സൂരജിന് പങ്കാളിത്തമുള്ളതായും പറയപ്പെടുന്നു.
റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കാന്‍ വേണ്ടി പൊതുമരാമത്ത് റോഡുകള്‍ അനുവദിച്ചതില്‍ വന്‍ ക്രമക്കേട് നടന്നതായും വ്യക്തമായിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ ഈടാക്കിയതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് കേരളത്തില്‍ റോഡുകള്‍ കുഴിച്ച് കേബിള്‍ സ്ഥാപിക്കാന്‍ റിലയന്‍സിന് അനുമതി നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ കമ്പനിയുമായുള്ള കരാര്‍ സര്‍ക്കാര്‍ നേരത്തെ തന്നെ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് മന്ത്രി ഇബ്രാഹിംകുഞ്ഞ് നേരിട്ട് രംഗത്തെത്തി. കുറഞ്ഞ നിരക്കില്‍ കരാര്‍ നല്‍കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന ചോദ്യത്തിന് ലീഗ് നേതൃത്വത്തിനും ഉത്തരമില്ല. റിലയന്‍സ് ഇടപാടിന്റെ പേരില്‍ ഉണ്ടാകാനിടയുള്ള കേസില്‍ നിന്ന് സൂരജിനെ രക്ഷിക്കാനുള്ള നീക്കമാണ് മന്ത്രിയുടേതെന്ന് കരുതപ്പെടുന്നു.
സൂരജിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് സംഘം പുറത്തുവിട്ട കണക്കുകളും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. അന്വേഷണത്തില്‍ കണ്ടെത്തിയ സ്വത്തിന്റെ പത്ത് ശതമാനംപോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അഞ്ചുകോടിയുടെ അനധികൃതസ്വത്ത് സൂരജിനുണ്ടെന്നു പ്രഥമവിവര റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സ്വത്ത് അമ്പതുകോടിയിലേറെ വരും. വെണ്ണലയിലെ വീടിനുമാത്രം മൂന്നരക്കോടിയിലേറെ മതിക്കും.
കൂടാതെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ കോടികള്‍ വിലയുള്ള വസ്തുവകകള്‍ വേറെ. കൊച്ചിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ നിരവധി ബിസിനസ്സ് സംരംഭങ്ങളും സൂരജ് ആരംഭിച്ചിട്ടുണ്ട്.
ഭൂമിയും ഫഌറ്റുമായിത്തന്നെ 25 കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ വെളിപ്പെട്ടുകഴിഞ്ഞു. ഇതിനുപുറമേ സൂരജിന്റെ പേരിലുള്ള പത്ത് ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതിനകം പണം പിന്‍വലിക്കപ്പെട്ടെന്നാണ് വിവരം.
അതിനിടെ, സൂരജിനെ രക്ഷിക്കാനുള്ള ശ്രമം ലീഗ് നേതൃത്വം ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ന്യായവില പ്രകാരമുള്ള കണക്കുകള്‍ മാത്രമേ രേഖപ്പെടുത്താവുവെന്ന് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂരജിനെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്റ് ചെയ്യേണ്ടതാണെങ്കിലും സര്‍ക്കാര്‍ അതിനു തയ്യാറായിട്ടില്ല.
പൊതുമരാമത്ത് സെക്രട്ടറി പദത്തില്‍ തുടരുകയാണ് സൂരജ്. ഇത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സൂരജിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തെ ലീഗ് നേതൃത്വം ശക്തമായി ചെറുക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ പ്രബല വിഭാഗവും സിപിഎം ഔദ്യോഗിക വിഭാഗവും സൂരജിനെ സംരക്ഷിക്കാനുള്ള ശ്രമത്തിനനുകൂലം തന്നെ.
2009ലാണ് സൂരജിനെതിരെ കേസ് തുടങ്ങിയതെങ്കിലും രാഷ്ട്രീയ പിന്തുണമൂലം അന്വേഷണം നീണ്ടുപോയി. ഇന്‍കം ടാക്സും എന്‍ഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം ശക്തിപ്പെടുത്തുകയും കോടതി നിലപാട് കര്‍ക്കശമാക്കുകയും ചെയ്തതോടെ ഇപ്പോള്‍ നടപടി അനിവാര്യമാകുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്പ്പെട്ടതോടെ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന സൂരജിനെ അപ്രധാന തസ്തികയിലേക്ക് മാറ്റാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടെങ്കിലും പിണറായി വിഭാഗക്കാരനായ വകുപ്പ് മന്ത്രി എളമരം കരീം അയാളെ സംരക്ഷിച്ചു.
സൂരജിനെതിരെ നടപടി വേണമെന്ന് വിഎസ് ഒഴികെയുള്ള മറ്റ് സിപിഎം നേതാക്കളാരും ഇപ്പോഴും ആവശ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: