ചെന്നൈ: ശ്രീലങ്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം വിട്ടയച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ചെന്നൈയില്‍ തിരിച്ചെത്തി.
തമിഴനാട് രാമേശ്വരം സ്വദേശികളായ എമേഴ്സണ്‍, അഗസ്റ്റസ്, ആര്.വില്‍സണ്‍, കെ. പ്രശാന്ത്, ലാങ്ലെറ്റ് എന്നിവരാണ് മടങ്ങിയെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.05ന് ചെന്നൈയിലെത്തിയ ഇവര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ അധികൃതര്‍ കൊളംബോയില്‍ നിന്നും ഇവരെ ഇന്ത്യയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇവരുടെ വധശിക്ഷ റദ്ദാക്കിയത്.
തമിഴ്നാട് മന്ത്രിമാരായ ബി വളര്‍മതി, ഡോ. എസ് സുന്ദരരാജ്, കെ.എ ജയപാല്‍, മുതിര്‍ന്ന ബിജെപി നേതാവായ പൊന്‍ രാധാകൃഷ്ണന്, സംസ്ഥാനത്തെ ബിജെപി പ്രസിഡന്റ് തമിലിസൈ സുന്ദരരാജന് എന്നിവര്‍ വിമാനത്താവളത്തിലെത്തി മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു.
മയക്കു മരുന്ന് കടത്തിയെന്നാരോപിച്ച് 2011ലാണ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇവരെ കോടതി വധശിക്ഷക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: