രോഗഘ്നഃ സര്‍വപാപഘ്നഃ കര്മ്മദോഷഭയാപഹം
ഗദസ്തിമാലി ഗര്‍വഘ്നോ ഗര്ഗ്ഗശിഷ്യോ ഗവാം പ്രിയഃ
”മയി സര്‍വാണി കര്‍മ്മാണി സന്നസ്യാദ്ധ്യാത്മ ചേതന്നാ
നിരാശീര്ന്നിര്മ്മമോ ഭൂത്വാ യുദ്ധസ്വ വിഗതജ്വരഃ”
(എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ച് അദ്ധ്യാത്മബുദ്ധിയോടെ ആശയും മമതയും ഇല്ലാത്തവനായി ദുഃഖമുപേക്ഷിച്ച് യുദ്ധം ചെയ്യുക. ഭഗവദ്ഗീത.3.30) കുരുക്ഷേത്രയുദ്ധത്തെ പശ്ചാത്തലമാക്കി അര്ജ്ജനനിലൂടെ നമുക്കു തരുന്ന ഉപദേശം ജീവിതമെന്ന മഹാസമരത്തില്‍ ഏര്‍പ്പെടുന്ന നിങ്ങള്‍ എല്ലാം എന്നില്‍ സമര്‍പ്പിച്ച് പ്രവര്‍ത്തിച്ചാല്‍ കര്മ്മഫലമായുണ്ടാകാവുന്ന പുണ്യപാപപങ്ങളെക്കുറിച്ചു ഭയപ്പെടേണ്ടതില്ല. വിഗതജ്വരയായി ധൈര്യത്തോടെ പ്രവര്‍ത്തിക്കുക എന്നാണ്. ഭഗവാനെ സ്മരിക്കുന്ന നിമിഷത്തില്‍ എല്ലാ കര്‍മ്മദോഷങ്ങളും നശിക്കും. സൂര്യന് പ്രകാശിക്കുമ്പോള്‍ ഇരുട്ടിനെ ഭയപ്പെടുന്നതെന്തിന്?
987. ഗദസ്തിമാലിഃ- പ്രകാശമാലകളുള്ളവന് സൂര്യന്. ഗുരുവായരൂപ്പനെ സൂര്യദേവനായി മുന്‍പു ചില നാമങ്ങള്‍ കീര്‍ത്തിച്ചിരുന്നു. ഇരുട്ടകറ്റുന്ന പ്രഭാകരനായും ജ്ഞാനപ്രകാശം പ്രസരിപ്പിച്ച് അജ്ഞാനാന്ധകാരത്തെ നശിപ്പിക്കുന്നവനായും ഭാഗ്യരശ്മികള് പ്രസരിപ്പിച്ച് ദുരിതതിമിരം ഛേദിക്കുന്നവനായും ആരോഗ്യദീപ്തികൊണ്ട് രോഗാന്ധകാരം നശിപ്പിക്കുന്നവനായും ഈ നാമത്തെ വ്യാഖ്യാനിക്കാം.
988. ഗര്‍വഘ്നഃ- ഗര്‍വത്തെ നശിപ്പിക്കുന്നവന്. താന്‍ വലിയവനാണെന്നും മറ്റുള്ളവര്‍തന്നെ ആശ്രയിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും സ്വയം തീരുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ദുരഹങ്കാരമാണ് ഗര്‍വം. തന്റെ ഭക്തര്‍ക്കു ഗര്വമുണ്ടായാല് അതു നശിപ്പിച്ചു അവരെ തന്നിലേയ്ക്കു നയിക്കാന്‍ ഭഗവാന് ശ്രദ്ധിക്കും. ഏറ്റവും നല്ല ഉദാഹരണം മഹാബലിയുടെ കഥയാണ്. സദ്ഗുണസമ്പന്നനും വീരനും ശക്തനുമായ മഹാബലി മൂന്നുലോകങ്ങള്‍ക്കും അധിപതിയായത് ഭഗവാന്റെ അനു
ഗ്രഹം കൊണ്ടുതന്നെയാണ്. എങ്കിലും താന്‍ ലോകാധിപതിയാണെന്ന ഗൗരവം അദ്ദേഹത്തിനുണ്ടായി. ആ ഗര്‍വം നശിപ്പിച്ച് അദ്ദേഹത്തെ കൂടുതല്‍ ബഹുമാന്യമായ പദവികള്‍ക്ക് അര്ഹനാക്കാനായിരുന്നു ഭഗവാന്റെ വാമനാവതാരം.
നാരായണീയം 33-ാം ദശകത്തില്‍ വിവരിക്കുന്ന അംബരീഷ ചരിതം മറ്റൊരുദാഹരണമാണ്. തന്റെ തപസ്സിനെയും സിദ്ധികളെയും കുറിച്ചുള്ള ഗര്‍വമാണ് അംബരീഷനെ കൊല്ലാന്‍ കൃത്യയെ സൃഷ്ടിക്കാന്‍ ദുര്‍വാസാവു മഹര്‍ഷിയെ പ്രേരിപ്പിച്ചത്. ഭഗവാന്റെ സുദര്‍ശനചക്രം കൃത്വയെ ഭസ്മമാക്കി കഴിഞ്ഞ് മഹര്‍ഷിയെ പിന്തുടര്ന്നു. സര്‍വശക്തനായ മഹര്‍ഷി ഭഗവാനെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്നു. ഭഗവാന് ദുര്വാസാവിന് ”ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം. യാഹ്യം ബരീഷ പദമേവ ഭജ” ജ്ഞാനവും തപസ്സും വിനയത്തോടുകൂടി ചേര്‍ന്നാല്‍ മാത്രമേ ബഹുമാനം അര്‍ഹിക്കുന്നുള്ളൂ. അംബരീഷന്റെ പാദങ്ങളെത്തന്നെ സേവിക്കുക) എന്ന ഉപദേശം കൊടുത്ത് അംബരീഷന്റെ അടുക്കലേക്കയച്ച ഭഗവാന് ഗര്വഘ്നനാണ്. ഗര്‍വം നശിപ്പിക്കുന്നത് ശിക്ഷയായല്ല. രക്ഷിക്കാനാണ്.
989. ഗര്ഗ്ഗശിഷ്യഃ- ഗര്‍ഗ്ഗമഹര്‍ഷിയുടെ ശിഷ്യന്. കൃഷ്ണനായി അവതരിപ്പിച്ചപ്പോള്‍ ഭഗവാന്റെ നാമകരണം തുടങ്ങിയ സംസ്കാരങ്ങള്‍ യാദവരുടെ കുലഗുരുവായ ഗര്ഗ്ഗമഹര്ഷിയാണു നടത്തിയത്. അദ്ദേഹം തന്നെയാണ് സാന്ദീപനി മഹര്‍ഷിയെ ഭഗവാനു വിദ്യാദാനം ചെയ്യാനുള്ള ഗുരുവായി നിര്‍ദ്ദേശിച്ചതും. കുലഗുരുവായ ഗര്‍ഗ്ഗമഹര്‍ഷിയുടെ ശിഷ്യനായി ഈ നാമം ഭഗവാനെ സ്തുതിക്കുന്നു.
990. ഗവാംപ്രിയഃ- പശുക്കള്‍ക്കു പ്രിയപ്പെട്ടവന്. കൃഷ്ണാവതാരത്തില്‍ അമ്പാടിയില്‍ ഗോക്കളോടും ഗോവത്സങ്ങളോടും ഗോപാലബാലന്മാരോടുമൊപ്പം വളര്‍ന്ന കൃഷ്ണനെ ഗോക്കള്‍ക്കും വാത്സല്യമായിരുന്നു. കുറച്ചുവളര്‍ന്നപ്പോള്‍ ഭഗവാന് സ്വയം ഗോപാലനായി. ഭഗവാന്റെ വേണുഗാനം ഗോക്കളെയും മോഹിപ്പിച്ചിരുന്നതായി ശ്രീഭാഗവതം വിവരിക്കുന്നു. ഗോവുമായി ബന്ധപ്പെട്ടതെല്ലാം പാലും വെണ്ണയും നെയ്യും തൈരും ഗോധൂളിപോലും ഭഗവാന് ഇഷ്ടമായിരുന്നതുകൊണ്ട് ഭഗവാന് ഗവാംപ്രിയന് എന്നും പേരുണ്ടായി എന്നും വ്യാഖ്യാനിച്ചുകാണുന്നു.
”ഗോ” എന്ന പദത്തിന് വാക്ക് എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ വാക്കുകള്‍ക്കു പ്രിയപ്പെട്ടവന് എന്നും നാമത്തെ വ്യാഖ്യാനിക്കാം. ഗുരുവായൂരപ്പനെ വാക്കുകള്‍ക്കും വാഗ്ദേവതയായ സരസ്വതിക്കും ഇഷ്ടമാണ്. ഭഗവാന്റെ ലീലകളും വിഭൂതികളും വര്‍ണ്ണിക്കാന്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ക്കു തുല്യത മറ്റൊരു ദേവന്റെ കാര്യത്തിലും കാണാനാവില്ല. ഭാരതീയ സാഹിത്യത്തിന്റെ മുഖ്യഭാഗം കൃഷ്ണനെയും വിഷ്ണുവിനെയും കുറിക്കുന്നതാണ്. ഭാരതത്തില്‍ പ്രചരിക്കുന്ന സ്തോത്രങ്ങളും ഗാനങ്ങളും ഭഗവാനെ വാഴ്ത്തുന്നവയാണ്. ഭാരതീയരില്‍ ഹൈന്ദവരുടെ നാമാക്ഷരങ്ങള്പോലും ഭഗവാനുമായി ബന്ധപ്പെട്ടതാണ്. പശുക്കള്ക്കെന്നപോലെ വാക്കുകള്‍ക്കും ഭഗവാനെ പ്രിയമാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: