മറ്റുള്ളവരെ ബ്രഹ്മവിദ്യയും ധര്‍മ്മാചരണവും പഠിപ്പിക്കുവാന്‍ ആദ്യം ദിവ്യാധികാരം നേടിയിരിക്കണം. അത്തരത്തിലുള്ള മഹാത്മാവാണ് സദ്ഗുരു. ഈ ദിവ്യാധികാരം സിദ്ധിക്കുന്നത് നേരിട്ടുള്ള ഈശ്വരാനുഭൂതിയില്‍ കൂടിയാണ്. മായയില്‍ ഉഴലുന്നവരുടെയും പുസ്തകജ്ഞാനത്തില്നിന്നു സംസാരിക്കുന്നവരുടെയും വാക്കുകള്‍ക്ക് ദിവ്യാധികശക്തി ഉണ്ടായിരിക്കുകയില്ല. ഒരാള്‍ മനഃപൂര്‍വം നിയമനിഷേധം നടത്തി അസാന്മാര്‍ഗ്ഗികമായി പെരുമാറുന്നുവെന്ന് സങ്കല്പിക്കുക. അങ്ങനെ ചെയ്യരുതെന്ന് നിങ്ങള്‍ അവരോട് പറയുന്നപക്ഷം അവരത് ചെവികൊള്ളുന്നില്ല. എന്നെ ഉപദേശിക്കാന്‍ നിങ്ങാളാരാണ്? നിങ്ങള്‍ നിങ്ങളുടെ പാട് നോക്കൂ എന്ന പറഞ്ഞെന്നുവരാം. അതിനാല്‍ മറ്റുള്ളവരെ തിരുത്തുന്നതിനുമുമ്പ് സ്വയം ആദര്‍ശപരമായി ജീവിക്കുക.
സഗുണബ്രഹ്മം അവതീര്ണരാകുമ്പോള് വിശ്വാസം തന്നെയാണു ജ്ഞാനം. എന്തെന്നാല്‍ ആ വിശ്വാസത്തിലൂടെ നിരവധിപേര്‍ മോക്ഷം പ്രാപിച്ചിട്ടുണ്ട്. ഭക്തനായ മാരുതിയുടെ കഥ തന്നെ നോക്കുക. ഒരു വാനരനാണ്. ചാപല്യത്തിന്റെ പ്രതീകമായ വാനരന് ശ്രീരാമനാമത്തോടുള്ള സീമാതീതമായ പ്രേമവും രാമന്റെ ദിവ്യത്വത്തിലുള്ള ബോധവും കാരണം യോഗമേരുവിന്റെ കൊടുമുടിയിലെത്തിയില്ലേ! അവതീര്‍ണമായ സഗുണബ്രഹ്മത്തോടുള്ള ഭക്തി ജ്ഞാനാഗ്നിയായി വികസിക്കും. എന്തെന്നാല്‍ ഈശ്വരന് ജ്ഞാനമൂര്‍ത്തിയാണ്. കൃഷ്ണനോടുള്ള പരമഭക്തിയില്‍ ഗോപികമാര്‍ക്ക് തങ്ങളുടെ ഭവനവും ഭര്‍ത്താവിനോടും കുട്ടികളോടും സമ്പത്തോടും ആഭരണങ്ങളോടും എന്നല്ല സ്വന്തം ദേശത്തോടുപോലുള്ള സകല ബന്ധങ്ങളും അറ്റുപോയി. ഇതാണ് പരിശുദ്ധരൂപത്തില്‍ പ്രത്യക്ഷമാകുന്ന ജ്ഞാനം.
സ്ഥൂലമായ പ്രാപഞ്ചികവിഷയങ്ങളില്‍ വ്യാപരിക്കുന്ന പ്രജ്ഞ വെറും സ്ഥൂലം തന്നെയാണ്. ആ സ്ഥിതിക്ക് സൂക്ഷ്മമായ വേദാന്തതത്വങ്ങളെ ഗ്രഹിക്കാന്‍ അതിനെങ്ങനെ കഴിയും! സൂക്ഷ്മാല്‍ സൂക്ഷ്മതമായ ആത്മാവിന്റെ കാര്യം പിന്നെ പറയാനുണ്ടോ! ബാഹ്യമായ എല്ലാ വ്യാമോഹങ്ങളില്‍ നിന്നും പ്രജ്ഞയെ പ്രതിനിവര്ത്തിപ്പിക്കണം. പ്രകൃതിയുടെ കോശങ്ങളെ അപഗ്രഥിച്ച് ഉള്ളിലേക്ക് കടന്ന് ഉള്ളിന്റെ ഉള്ളില്‍ ചെന്നുചേരണം. ഈശ്വരകൃപയാല്‍ നിങ്ങള്‍ ആദ്യം അന്തരംഗവര്ത്തിയായ ഈശ്വരനുമായി ബന്ധപ്പെടുക. ഈശ്വര സ്പര്‍ശനത്തിന്റെ പുളകം മനോലയത്തിലേക്ക് നയിക്കും. അപ്പോള്‍ ഈശ്വരീയമായ ആനന്ദാതിരേകത്തിന്റെ ഹര്ഷോന്മാദാവസ്ഥ കൈവരുന്നു. അങ്ങനെ പരമമായ ഐക്യാവസ്ഥ സംപ്രാപ്തമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: