തൃശൂര്‍: വൃദ്ധദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിനിടെ കണിമംഗലത്ത് ഗൃഹനാഥന് കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. കണിമംഗലം വേലുപ്പറമ്പില്‍ വീട്ടില്‍ പരേതനായ ജോര്‍ജ്കുട്ടിയുടെ ഭാര്യ ഷൈനി(40), കാമുകന് മനോജ്(45), ഷൈനിയുടെ 17 വയസുള്ള മകന്, 16 വയസുള്ള സുഹൃത്ത് എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് മേധാവി ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കണിമംഗലം ഓവര്‍ബ്രിഡ്ജിന് സമീപം കൈതക്കാടന്‍ വിന്‍സന്റിന്റെ വീട്ടില്‍ ആക്രമണം നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിന്‍സന്റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വിന്‍സന്റും ഭാര്യ ലില്ലിയും പുറത്തുപോയി തിരിച്ചു വീട്ടില്‍ വന്നയുടന്‍ നാലംഗസംഘം അതിക്രമിച്ചുകയറി വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് സ്വര്‍ണവും പണവും കവരുകയായിരുന്നു.
10 പവനും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ കൈകളും മുഖവും മറച്ചിരുന്നു. ലില്ലിയുടെ കൈകളിലെ വളകള്‍ പ്ലയര്‍ ഉപയോഗിച്ചു അക്രമിസംഘം മുറിച്ചെടുക്കുകയായിരുന്നു.
പ്രതികള്‍ ഉപയോഗിച്ച കയര്‍, ടേപ്പ് എന്നിവയെക്കുറിച്ച് നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഷൈനിയും മനോജും ഏഴു വര്‍ഷത്തോളമായി അത്താണിയിലും മറ്റും പാര്‍ട്ണര്‍ഷിപ്പ് ആയി ബിസിനസ് നടത്തി വരികയായിരുന്നു.
ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്തത്. അയല്‍വാസികളായ ലില്ലി ടീച്ചറും ഭര്‍ത്താവ് വിന്‍സന്റുമായി നല്ല ബന്ധത്തിലായിരുന്ന ഷൈനിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഷൈനിയുടെ പ്രേരണയില്‍ മനോജ് ഷൈനിയുടെ മകന്റെയും മകന്റെ കൂട്ടുകാരന്റെയും സഹായത്തോടെ കവര്‍ച്ച നടപ്പാക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.
ആര്‍ക്കും സംശം തോന്നാത്ത രീതിയിലായിരുന്നു ഷൈനിയുടെ പെരുമാറ്റം. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ ദുഖം പ്രകടിപ്പിച്ചത് ഷൈനിയായിരുന്നു. എന്നാല്‍ തെളിവു സഹിതം പോലീസ് ചോദ്യം ചെയ്തതോടെ ഷൈനി കുടുങ്ങി. കൃത്യം നടന്ന വിവരമറിഞ്ഞെത്തിയ കമ്മീഷണര്‍ ജേക്കബ് ജോബ് അന്വേഷണത്തിനായി സംഘം രൂപീകരിച്ച് ഓരോ സംഘത്തിനും പ്രത്യേകം ചുമതലകള്‍ ഏല്‍പ്പിച്ചിരുന്നു. എസിപി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: