കല്‍പ്പറ്റ: സൗരോര്‍ജത്തിന്റെ ചിലവ് കുറഞ്ഞ മോഡലുകള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി വയനാട് മീനങ്ങാടി പോളിടെക്നിക്കില്‍ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെ നൂതനസൗരോര്ജ വിളക്കുകള്‍ നിര്മ്മിച്ചുനല്കുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ വൈദ്യുതി ലഭിക്കാത്ത സമൂഹത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സൗജന്യമായി ഇത് നല്‍കും. മറ്റ് സാമ്പത്തികസ്രോതസ്സുകള് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. 60 ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളുള്ള കേരളത്തില്‍ ഈ യൂണിറ്റുകള്‍ ഉപയോഗിച്ച് കെഎസ്ഇബിക്ക് പവര്‍കട്ട് ഒഴിവാക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.
ഒരു പൊന്‍വെട്ടം ഓരോ കൂരയിലും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വാട്ട് പാനലും മൂന്ന് എല്‍ഇഡി ബള്‍ബുകളുമുള്ള ഒരു യൂണിറ്റിന് 5000 രൂപയാണ് മാര്‍ക്കറ്റ് വില. ഇത് 3500 രൂപയ്ക്ക് ലഭ്യമാക്കാമെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതുന്നത്.
മണ്ണെണ്ണയും മെഴുകുതിരിയും ഉപയോഗിക്കുന്ന വീടുകളിലാണ് ആദ്യഘട്ട പരീക്ഷണം.
ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ , വയനാട് എഞ്ചിനീറിംഗ് കോളേജ്, സിഇആര്‍ഡി, സിഡിടിപി എന്നീ വിഭാഗങ്ങളും പദ്ധതിയുമായി സഹകരിക്കുന്നു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സയന്‍സ് പോപ്പുലൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സംവിധാനം മീനങ്ങാടി പോളിയില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ കോളേജ് പ്രിസിപ്പല്‍ സി.പി.ഉണ്ണികൃഷ്ണന് പ്രകാശനം ചെയ്തു.
കോളേജ് അധ്യാപകനായ പി.പി.പ്രേംകുമാറാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സൗരോര്‍ജ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സൗജന്യ പരിശീലനവും പോളിടെക്നിക്കില്‍ ലഭ്യമാക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ.സദാശിവന് വിദ്യാര്‍ത്ഥികളായ കെ.എ.അഭി, കെ.വി.അഖില്‍, എന്‍.വി.അനൂപ്, എന്‍.വി.അഖീഷ്, ടി.പി.അനൂപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: