നിയമത്തെക്കുറിച്ചുള്ള അജ്ഞത നിയമലംഘനത്തിനുള്ള സ്വാതന്ത്ര്യമാകുന്നില്ല. ലോകത്തെമ്പാടുമുള്ള നിയമ സംവിധാനങ്ങളില്‍ ഒരു പോലെ കാണാന്‍ കഴിയുന്ന അടിസ്ഥാന പ്രമാണമാണിത്. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശിക്ഷയില്‍ നിന്ന് രക്ഷനേടുന്നതിനുള്ള കാരണമാകുന്നില്ല എന്നര്‍ത്ഥം. നിലവിലുള്ള നിയമ സംവിധാനങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുവാന്‍ ഓരോ പൗരനും ബാദ്ധ്യതയുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഒരുവന്റെ ജീവന് അപഹരിക്കുന്നതോ, അന്യന്റെ മുതല്‍ അന്യായമായി കൈവശപ്പെടുത്തുന്നതോ ലോകത്തെവിടെയും നിയമവിരുദ്ധമായിരിക്കുമെന്ന് നമുക്ക് നിസ്സംശയം പറയാം. കാലാകാലങ്ങളായി നാം ആര്‍ജ്ജിച്ച മാനുഷിക മൂല്യങ്ങളുമായി ഇഴുകിച്ചേര്ന്നുനില്ക്കുന്ന ഇത്തരം നിയമങ്ങളെ സമൂഹം വളരെ വേഗം സ്വാംശീകരിക്കുന്നു.
അവയില്‍ നിന്ന് വ്യതിചലിക്കുന്ന ന്യനപക്ഷത്തെ കണ്ടെത്തി, നിയമപ്രകാരം ശിക്ഷിക്കുന്നതിനും സമൂഹം ഒരേമനസ്സോടെ നിലകൊള്ളുന്നു. നിര്‍ഭാഗ്യവശാല്‍ എല്ലാ നിയമങ്ങളും ഈ ഗണത്തില്‍പ്പെടുന്നവയല്ല. വിവിധ വിഭാഗങ്ങളെ പലതരത്തില്‍ ബാധിക്കുന്ന നിയമങ്ങളെ നിര്‍മ്മിക്കുവാനും അവ നടപ്പിലാക്കാനും ഭരണകൂടങ്ങള്‍ നന്നേ പരിശ്രമിക്കേണ്ടിവരുന്നു. ഇത്തരം നിയമങ്ങളെക്കുറിച്ച് സമൂഹത്തിന് പൊതുവായ ഒരു ധാരണയും ഉണ്ടാകുന്നില്ല, എന്നു മാത്രമല്ല, അവഗണിക്കപ്പെട്ടു പോകുവാനും കാരണമാകുന്നു.
പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെടുത്തി നമുക്ക് ഇതിനെ മനസ്സിലാക്കുവാന്‍ ശ്രമിക്കാം. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നുള്ളൂ. അതിനാല്‍ സ്റ്റേഷനിലെ നടപടിക്രമങ്ങളെക്കുറിച്ച് സമൂഹത്തിന് പൊതുവായ ഒരു ധാരണ ഉണ്ടാകുന്നില്ല. സാഹചര്യങ്ങള്‍മൂലം ചെല്ലുന്ന സാധാരണക്കാരന്റെ അറിവില്ലായ്മ അവിടെ ചൂഷണം ചെയ്യപ്പെടുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തങ്ങളുടെ ജോലിഭാരം പതിമടങ്ങ് വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് പോലീസുകാര്‍ സ്വമേധയാ എളുപ്പമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. 1994-ലെ ചരിത്ര പ്രധാനമായ വിധിയിലൂടെ സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തിന്റെ കാതലാണ് ഇവിടെ പറഞ്ഞുവന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ടുന്ന നടപടിക്രമങ്ങളെക്കുറിച്ചും ചെയ്യപ്പെടുന്ന ആളിന്റെ അവകാശങ്ങളെക്കുറിച്ചും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ കോടതി ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വ്യാപക പ്രചാരണ പരിപാടികളിലൂടെ പൊതുസമൂഹം ഇതില്‍ ശ്രദ്ധചെലുത്തി തുടങ്ങി. അറസ്റ്റുമായി ബന്ധപ്പെട്ട അഴിമതിയും ചൂഷണങ്ങളും ഇന്ന് വളരെ കുറവാണെന്നും ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നുവന്നിരുന്ന ഒരിടത്താണ് ഈ മാറ്റം എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇവിടെ കോടതി സ്വീകരിച്ച മാര്‍ഗ്ഗം ശ്രദ്ധിക്കുക. പുതിയ നിയമനിര്‍മ്മാണങ്ങളോ, നിര്‍വ്വചനങ്ങളോ ഒന്നും കോടതി ചെയ്തില്ല. മറിച്ച് കാലാകാലങ്ങളായി നിലനിന്നിരുന്ന നിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക മാത്രമാണുണ്ടായത്. നടപടിക്രമങ്ങള്‍ പാലിക്കുവാന്‍ ഇത് പോലീസിനെ നിര്‍ബന്ധിതമാക്കി.
‘ചോദ്യം ചെയ്യപ്പെടും’ എന്നഭയമാണ് നീതിനിര്‍വ്വഹണത്തിന്റെ ആദ്യ ചുവടുവയ്പ്പ് എന്ന് ചരിത്രം നമുക്ക് പലതവണ പറഞ്ഞു തന്നിട്ടുണ്ട്. അറിവിലൂന്നിയ ആത്മവിശ്വാസത്തോടെ പൊതുസമൂഹം പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ പിന്നെ ചൂഷണവും അഴിമതിയും ഒക്കെ താനെ ഇല്ലാതാകും എന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണങ്ങളിലൊന്നായിരുന്നു ഇത്. ടി. എന്‍. ശേഷനെപോലെ കഴിവുള്ള ഉദ്ദ്യോഗസ്ഥര്‍ നേത്യസ്ഥാനങ്ങളില്‍ വരുമ്പോള്‍ സംഭവിക്കുന്നത് ഇതിന് സമാനമായ പ്രക്രിയയാണ്. നിയമങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍, അവര്‍ തന്നെ അതിന്റെ പാലകരായി മാറുന്നു.
നിയമങ്ങളെയും അനുബന്ധനടപടിക്രമങ്ങളെയും വേണ്ടവിധം ജനങ്ങളില്‍ എത്തിക്കുവാന്‍ പരാജയപ്പെടുന്നതാണ് എല്ലാത്തരം അഴിമതികളുടെയും ചൂഷണങ്ങളുടേയും വേരുകള്‍. കാലാകാലങ്ങളില്‍ പുതുമയുള്ള അനേകനിയമങ്ങള് നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്ന ഭരണകൂടങ്ങള്‍ അവ ജനങ്ങളില്‍ എത്തിക്കുന്നതിന് ഒരു ശ്രദ്ധയും ചെലുത്തുന്നില്ല. ഓരോ മേഖലയിലും നിയമങ്ങള്‍ പാലിക്കപ്പെടാതെ വരുമ്പോള്‍ നാം പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. അവയെല്ലാം കടലാസ്സില്‍ ഉറങ്ങുകയും ചെയ്യുന്നു. എന്നാല്‍ നിലവിലുള്ള നിയമങ്ങളെ ലഘൂകരിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ മാത്രമേ ചൂഷണങ്ങള്‍ക്ക് ശ്വാശ്വതമായ പരിഹാരമുണ്ടാകൂ എന്ന് നിയമവിദഗ്ധര്‍ ഉദാഹരണങ്ങള്‍ നിരത്തി വിവരിക്കുന്നു. നിയമങ്ങളുടെ എണ്ണവും സങ്കീര്‍ണ്ണതയും കൂടുംതോറും അവ പാലിക്കപ്പെടുവാനുള്ള സാധ്യതയും കുറഞ്ഞു വരുന്നു എന്ന് നമുക്ക് നിത്യജീവിതത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. നമ്മുടെ രാജ്യത്ത് നിലവിലിരിക്കുന്ന നിയമങ്ങളെക്കുറിച്ച് ഒരു പൗരന് അറിയുവാന്‍ ഇവിടെ ഒരു സംവിധാനവും നിലവിലില്ല എന്നത് കൗതുകം നിറഞ്ഞ ഒരു സത്യമായി നിലനില്ക്കുന്നു. ”ആവശ്യക്കാരന് ആവശ്യമുള്ളപ്പോള്‍ നിയമത്തെക്കുറിച്ച് അറിഞ്ഞുകൊള്ളും” എന്ന തണുത്ത സമീപനമാണ് കാലാകാലങ്ങളായി ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്നത്. ഇതിന്റെ ഫലമാണ്, ഏറ്റവും വലിയ നിയമലംഘനമായ ‘അഴിമതി’യെന്നത് നാം കാണാതെ പോകുന്നു.
‘നിയമലംഘന’മെന്നത് പോലീസുമായി ബന്ധപ്പെടുത്തി മാത്രമേ നാം സാധാരണയായി ചിന്തിക്കാറുള്ളൂ. എന്നാല്‍ നിയമലംഘനങ്ങളുടെ, അഴിമതിയുടെ, ഒരു ചെറിയ ഭാഗം മാത്രമാണ് അതെന്നതാണ് വാസ്തവം. വീടുവയ്ക്കുവാനുള്ള ഒരുവന്റെ അപേക്ഷ, അന്യായമായി നിരസിക്കുമ്പോള്‍ , നിരത്തിലെ ശബ്ദമലിനീകരണം നമ്മുടെ സ്വസ്ഥത കെടുത്തുമ്പോള്‍, വിട്ടിലെ ജംഗമവസ്തുക്കള്‍ കയറ്റിയിറക്കുവാന് നോക്കൂ കൂലി കൊടുക്കുമ്പോള്‍, ഹര്‍ത്താലും പണിമുടക്കുകളും നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള അറിവില്ലായ്മയാണ് വെളിവാകുന്നത്.
മുകളില്‍ വിവരിച്ച, നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മെ അലോസരപ്പെടുത്തുന്ന എല്ലാറ്റിനെയും തടയുവാന്‍ പാകത്തിനുള്ള നിയമങ്ങള്‍ നമ്മുടെ നിയമ പുസ്തകങ്ങളില്‍ ആവശ്യത്തിലേറെയുണ്ട്. പക്ഷേ അവയെ വേണ്ടവിധം ഉപയോഗപ്പെടുത്തുവാനുള്ള അറിവ് പൊതുസമൂഹത്തിന്നില്ല. ഫലമോ, തലമുറകളായി നാം അഴിമതിക്കും സ്വജനപക്ഷപാതത്തിനും ചൂഷണത്തിനും നിരന്തരം വിധേമായിക്കൊണ്ടിരിക്കുന്നു. കോടതിമുറികള്പോലും ഇതില്‍ നിന്ന് മുക്തമല്ല എന്ന് പറയേണ്ടിവരുമ്പോള്‍ ഇതിന്റെ ഗൗരവം നമുക്കൂഹിക്കാവുന്നതേയുള്ളൂ.
നേരത്തെ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരേസമയം ഒരുപോലെ ബാധിക്കാത്ത വിഷയങ്ങള്‍ ആകയാല്‍ ഇവയില്‍ സമൂഹം ഒന്നടങ്കം ശ്രദ്ധചെലുത്തുമെന്ന് വാശിപിടിക്കുകവയ്യ. നിലവിലിലുള്ള എല്ലാ നിയമങ്ങളെക്കുറിച്ചും എല്ലാവരെയും ബോധവല്‍ക്കരിക്കുകയും അസാദ്ധ്യമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം നമ്മുടെ ജീവിതത്തെ അനുദിനം സങ്കീര്ണ്ണമാക്കികൊണ്ടിരിക്കുകയാണ്. പുതിയ പുതിയ ചൂഷണങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും കൂടിയാണ് അവ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് എന്ന കാര്യം വിസ്മരിക്കരുത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും മറ്റും ദുരുപയോഗം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നു. ഇത്തരം പുതിയ മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അഭാവം ഇവയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ജാഗ്രതയോടെയുള്ള നിയമനിര്‍മ്മാണത്തോടൊപ്പം സാധാരണക്കാരിലേക്ക് അവയെ എത്തിക്കുന്നതിനുകൂടി ഭരണകൂടങ്ങള്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം നാം ചിന്തിക്കുന്നതിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുംതലമുറകള്‍ നേരിടേണ്ടി വരും. ജോലി തേടി വിദേശത്തേക്ക് പോകുവന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും നിരപരാധികളോ ചെറിയ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ അനുഭവിക്കുന്നവരോ ആണെന്ന് അന്താരാഷ്ട്രനീതി ന്യായ കോടതി ഈയിടെ പുറത്തുവിട്ട ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസികള്‍ക്കോ അവരുടെ ബന്ധുമിത്രാദികള്‍ക്കോ വേണ്ടത്ര നിയമജ്ഞാനമില്ലാത്തത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ദുര്‍ഘട ഘട്ടങ്ങളില്‍ സഹായത്തിനായി ആരെ സമീപിക്കണം എന്നുപോലും അറിയാതെ തകര്‍ന്നു കിടക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. നിയമ സാക്ഷരതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകത്തിലെ പല രാജ്യങ്ങളും അതിനുവേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലെജിസ്ലെറ്റീവ് , എക്സീക്യൂട്ടീവ്, ജുഡീഷ്യറി തുടങ്ങിയ ഗവണ്മെന്റിന്റെ എല്ലാതൂണുകളും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇത്തരം സംരഭങ്ങള്‍ വിജയം കാണുകയുള്ളൂ. ജനങ്ങളെ നേരിട്ട് സ്വാധീനിക്കുവാന്‍ കഴിയുന്ന, മാദ്ധ്യമങ്ങള്‍ എന്ന ഫോര്‍ത്ത് എസ്റ്റേറ്റും ഇതില്‍ സജീവമായി ഇടപെടണം. സ്കൂള്‍-കോളേജ് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിയമ വിജ്ഞാനം കുറച്ചുകൂടി ഗൗരവമായി ഉള്‍പ്പെടുത്തി പരിഷ്കരിക്കണം. കാലികപ്രസക്തിയുള്ള നിയമവിഷയങ്ങളെ ഉള്‍പ്പെടുത്തിയുള്ള സജീവ ചര്‍ച്ചകള്‍ക്കായി സന്നദ്ധ സംഘടനകള്‍ വേദിയൊരുക്കണം. ഇതിനെല്ലാംപുറമേ നിയമം അറിഞ്ഞിരിക്കേണ്ടുന്നത് നമ്മുടെ കടമയാണെന്ന് നാം ഓരോരുത്തരും ചിന്തിക്കുകുകയും വേണം. ‘സമ്പൂര്‍ണ്ണ സാക്ഷരത’ എന്ന ലക്ഷ്യം കൈവരിക്കുവാന്‍ കേരള ജനത ഒന്നടങ്കം ഒരു ശക്തിയായതുപോലെ, ‘സമ്പൂര്‍ണ്ണ ശുചിത്വ’മെന്ന മുദ്രാവാക്യവുമായി ഭാരതം മുന്നേറുന്നതുപോലെ, ‘സമ്പൂര്‍ണ്ണ നിയമസാക്ഷരത’ എന്ന ലക്ഷ്യത്തിനുവേണ്ടിയും നമുക്ക് അണിചേരാം. ഗാന്ധിജിയും മറ്റ് സാമൂഹ്യപരിഷ്കര്‍ത്താക്കളും വിഭാവനം ചെയ്ത അഴിമതിരഹിത സമൂഹം കെട്ടിപ്പടുക്കാന്‍ ഈ ‘വിജ്ഞാനവിപ്ലവം’ അനിവാര്യമാണ്. ഭരണകൂടത്തിന്റെ എല്ലാത്തരത്തിലുള്ള സംതുലനാവസ്ഥയെയും നിലനിര്‍ത്തികൊണ്ടുതന്നെ സമൂലമായ ഒരു പരിവര്‍ത്തനത്തിന് തുടക്കമിടുവാന്‍ ഇത്തരം വിപ്ലവങ്ങള്ക്കേ സാദ്ധ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: