കേരളത്തില്‍ ഉദ്യോഗസ്ഥമാഫിയക്കുപുറമെ ഇപ്പോള്‍ ഐഎഎസ് മാഫിയയും അഴിമതിയില്‍ ആറാടുന്ന ദൃശ്യസാക്ഷ്യങ്ങളാണ് ഐഎഎസ് പദവി സര്‍ക്കാര്‍ കനിഞ്ഞുനല്കിയ പൊതുമരാമത്ത് സെക്രട്ടറി സിറാജ് ഖാന് എന്ന സൂരജിന്റെ അനധികൃത സ്വത്തു സമ്പാദനം. സൂരജിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേതൃത്വങ്ങള്‍ നീങ്ങുന്നത് ഇവരും സൂരജ് നടത്തിയ വന്‍ അഴിമതിയുടെ പങ്കുപറ്റിയവരായതിനാലാവാം.
സൂരജിനെതിരെയുള്ള തെളിവുകള്‍ ലഭ്യമാണെങ്കിലും അത് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്പ്പെടുത്തേണ്ടെന്നാണത്രെ ഉന്നതനിര്‍ദ്ദേശം. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനം-മൂന്ന് ഫ്ളാറ്റുകള്‍ ഉള്‍പ്പെടെ വിപുലമാണ്. റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കാനുള്ള വഴിവിട്ട അനുമതി, ക്വാറി-മാഫിയ കോഴ, തെറ്റായ കണക്കുകള്‍ നല്‍കുക മുതലായ കുറ്റങ്ങള്‍ ചെയ്താണ് സൂരജ് അനധികൃതസ്വത്ത് സമ്പാദിച്ചത്. 3.4 കോടിക്ക് വാങ്ങിയ രണ്ടുനില കെട്ടിടത്തിന് 1.4 കോടി രൂപയാണ് കണക്ക് കാണിച്ചിരിക്കുന്നത്. 7.83 കോടിയുടെ സ്വത്തുവിവരം നല്കിയ സൂരജിന് 83 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. 25 കോടി വിലമതിക്കുന്ന ഭൂമിയും ഫ്ളാറ്റും വെണ്ണലയിലെ 3.5 കോടിയുടെ വീടും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന വസ്തുക്കളും സൂരജിനുണ്ട്. സര്‍ക്കാരിന്റെ കറവപ്പശുവായതിനാല് സൂരജിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും രംഗത്തുവന്നതിനോടൊപ്പം സിപിഎം ഔദ്യോഗികവിഭാഗവും സൂരജിന്റെ സംരക്ഷകരാവുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍നിന്നും അനുമാനിക്കേണ്ടതെന്തെന്ന് ജനങ്ങള്‍ക്കറിയാം.
മുസ്ലിംലീഗിന്റെ സ്വന്തക്കാരനായി അറിയപ്പെടുന്ന സൂരജിന്റെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ അയാള്‍ വന്‍തോതിലുള്ള അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ സൂരജിന്റെ പങ്കും സര്‍ക്കാര്‍ എഴുതിത്തള്ളിയ മൂന്നു വിജിലന്‍സ് കേസുകളും പുനരന്വേഷിക്കും. സൂരജിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും വിജിലന്‍സ് നിര്‍ദ്ദേശം നല്കി. 10 ബാങ്ക് അക്കൗണ്ടുരേഖകളാണ് വിജിലന്‍സിന് ലഭിച്ചത്. ഇതുകൂടാതെ ഇടപ്പള്ളി സൗത്തിലെ മൂന്നുവീടുകള്‍, 20 സെന്റ് ഭൂമി, വാഴക്കാലയിലെ 14,000 ചതുരശ്ര അടി വെയര്‍ഹൗസ്, ആലുവ ഈസ്റ്റിലെ 15.17 എക്കര്‍, 33.50 ഏക്കര്‍, തിരുവനന്തപുരത്തെ 2500 ചതുരശ്ര അടി വീട് മുതലായവയ്ക്ക് പുറമെ റിലയന്‍സ് പോലുള്ള കമ്പനികളില്‍ നിക്ഷേപം, വിദേശ കറന്‍സി, ബിനാമി ഇടപാടുകള്‍ മുതലായവയും വിജിലന്‍സ് പരിശോധനാ വിധേയമാക്കുന്നുണ്ട്. സൂരജ് കോഴവാങ്ങിയതായി അഞ്ചുപേര്‍ മൊഴി നല്‍കിയിട്ടുണ്ട്. സൂരജിനെ സസ്പെന്റ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കെ മന്ത്രി ഇബ്രാഹിം കുഞ്ഞ് ആ ചുമതല മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നത് യഥാര്‍ത്ഥത്തില്‍ മന്ത്രിമാരല്ല, ഉദ്യോഗസ്ഥവൃന്ദമാണ്. മന്ത്രിമാരെ പ്രത്യേകിച്ചും മന്ത്രിപദമോഹത്താല് ആ കസേരയില്‍ കയറിപ്പറ്റിയ കഴിവുകെട്ടവരെ നിയന്ത്രിക്കുന്നതും ഉദ്യോഗസ്ഥ മാഫിയയാണ്. സര്‍ട്ടിഫിക്കറ്റിനുപോലും കോഴ ചോദിക്കുന്ന ഉദ്യോഗസ്ഥര്‍ വിലസുന്ന കേരളത്തില്‍ കോടിക്കണക്കിന് ജനങ്ങളെ നിയന്ത്രിക്കുന്നതും ഈ കളങ്കിതരാണ്. ഇവിടെ ആര്‍ക്ക്, എങ്ങനെ നീതി ലഭിക്കും?
സ്വത്തുവിവരം നല്‍കാത്ത 292 ഐഎഎസുകാര്‍ കേരളത്തിലുണ്ടത്രെ. സിവില്‍ സര്‍വീസിലെ എല്ലാ ഉദ്യോഗസ്ഥരും സ്വത്തുവിവരം വെളിപ്പെടുത്തണം എന്നാണ് കേന്ദ്ര ഉത്തരവ്. അഴിമതി സ്ത്രീകള്‍ക്കും വര്‍ജ്യമല്ല എന്ന് തെളിയിച്ച് സ്വത്ത് വിവരം വെളിപ്പെടുത്താത്തവരില്‍ സ്ത്രീകളും ഉണ്ടത്രെ. സൂരജിന്റെ വകുപ്പ് ഭരിക്കുന്നത് മുസ്ലിംലീഗാണ് എന്നതും ശ്രദ്ധേയമാണ്. പൊതുമരാമത്ത് വകുപ്പിലെ പല കാര്യങ്ങളും മന്ത്രി അറിയാതെയാണ് നടക്കുന്നതത്രെ! ഉദ്യോഗസ്ഥ മാഫിയ എങ്ങനെ കേരളീയരുടെ ശാപമായി മാറുന്നു എന്നതിന്റെ ഉത്തമ തെളിവാണിത്. സൂരജ് സ്വന്തം കീശവീര്പ്പിക്കാന് ഏതു അവിശുദ്ധ കൂട്ടുകെട്ടിനും ജനദ്രോഹ നടപടിക്കും കൂട്ടുനില്‍ക്കുന്നു. അതേസമയം ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍നിന്നും നീതികിട്ടാതെ വലയുന്ന ലക്ഷങ്ങള്‍ കേരളത്തിലുണ്ട്. ഭരണകൂടത്തെപ്പോലും നിയന്ത്രിക്കുന്ന ഈ ഉദ്യോഗസ്ഥ മാഫിയ അവരുടെ അനധികൃത സ്വത്ത് സമ്പാദനവും പാവങ്ങളെ പീഡിപ്പിക്കുന്നതും ഇനിയും തുടരും. കേരളം ഭരിക്കുന്ന, ഭരണകാര്യത്തില്‍ നിരക്ഷരരായവര്‍ അറിഞ്ഞും അറിയാതെയും ഈ അഴിമതിയില്‍ പങ്കാളികളാണ് എന്നതൊരു വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: