വെടക്കാക്കി തനിക്കാക്കുക’ വടക്കന്‍ കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള പഴഞ്ചൊല്ലാണിത്. അതിന്ന് കേരളമാകെ പതിരില്ലാത്തവിധം പരിചിതമാണ്. ബിജെപിയെ വെടക്കാക്കി അതിലൂടെ നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന്റെ നേരവകാശികള്‍. തെറ്റായ ധാരണ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളില്‍നിന്നും ബിജെപിയെ അകറ്റിനിര്‍ത്തി നേട്ടമുണ്ടാക്കാനാണവര് ശ്രദ്ധിക്കുന്നത്. ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്ന പ്രചാരണത്തിന് ബിജെപിയോളം തന്നെ പഴക്കമുണ്ട്. ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തെക്കുറിച്ചും പ്രചരിപ്പിച്ചത് അങ്ങനെതന്നെ. അടിയന്തരാവസ്ഥയെ തുടര്‍ന്ന് വന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രചാരണം അതിന് തെളിവാണല്ലോ.
ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടി ജയിക്കുകയും ഭരിക്കുകയും ചെയ്യുക എന്നുവച്ചാല്‍ മുസ്ലിങ്ങള്‍ പിന്നെ ജീവിക്കേണ്ട എന്ന് സുലൈമാന്‍ സേട്ടു പ്രചരിപ്പിച്ചിരുന്നു. അന്ന് മുസ്ലിംലീഗിന്റെ പ്രസിഡന്റായിരുന്നു സേട്ടു. പ്രസിഡന്റ് പറഞ്ഞാല്‍ പിന്നെ അണികള്‍ ഏറ്റുപറഞ്ഞല്ലേ പറ്റൂ. കേരളമാകെ പറഞ്ഞുപരത്തി ‘ജനസംഘം ഉള്‍പ്പെട്ട ജനതഭരണത്തിലെത്തിയാല് മുസ്ലിങ്ങള്‍ക്ക് പള്ളിയില്‍ നിസ്ക്കരിക്കാനൊക്കില്ല. അറബിക്കടലില്‍ പായ വിരിച്ച് നിസ്ക്കരിക്കേണ്ടിവരും.’
ജനസംഘം ഉള്‍പ്പെട്ട ജനത 1977 ല്‍ ജയിക്കുകയും ഭാരതം ഭരിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ഒരു മുസല്‍മാനും അറബിക്കടലില്‍ പായ വിരിച്ച് നിസ്ക്കരിക്കേണ്ടിവന്നില്ല. ജനതപോയി ഭാരതീയ ജനതാപാര്‍ട്ടിയായി. ജനസംഘത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ബിജെപി നയിക്കുന്ന മുന്നണി കേന്ദ്രം ഭരിച്ചു. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി മൂന്നുതവണ സത്യപ്രതിജ്ഞ നടത്തി. ന്യൂനപക്ഷങ്ങള്‍ക്ക് അന്യഥാബോധം തോന്നേണ്ടിവന്നില്ല. ‘ ആരോടുമില്ലാ പ്രീണനം, എല്ലാവര്ക്കും തുല്യനീതി’ എന്ന തത്വം മുറുകെ പിടിച്ച ഭരണം നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭരണത്തില്‍ നിന്നും ഏറെമികച്ചതെന്ന് സര്‍വ്വരും സമ്മതിച്ചു.
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുന്നണിയില്ലാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷവുമായി ബിജെപി ഭരണം തുടങ്ങിയിരിക്കുന്നു. കേരളമൊഴിച്ച് കാശ്മീര്‍ ഉള്‍പ്പെടെ മുസ്ലിംഭൂരിപക്ഷ സ്ഥലങ്ങളില്‍ പല സ്ഥലത്തും ബിജെപിയെ അംഗീകരിച്ചിരിക്കുന്നു. വിജയം നല്കിയിരിക്കുന്നു. എന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ പേടിപ്പിക്കുകയാണ്. ബിജെപി ജയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍പ്പോലും പ്രചരിപ്പിച്ചു. അതുകൊണ്ടുമാത്രമാണല്ലോ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേരളത്തിന്റെ ‘ രാജേട്ടന്’ എന്ന ഒ.രാജഗോപാലിനെ തോല്‍പ്പിച്ചത്. ക്രിസ്ത്യാനിയായ കോണ്‍ഗ്രസ്സുകാരനും മുസ്ലിമായ മാര്ക്സിസ്ററുകാരനുമെല്ലാം ഒരേ സ്വരം. ക്രിസ്ത്യന്‍ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിനും മുസ്ലിം പാര്‍ട്ടിയായ ലീഗിനും അക്കാര്യത്തില്‍ പൂര്‍ണ്ണ യോജിപ്പ്.
സൗദി അറേബ്യയില്‍ പോയി ബിജെപിയെയും നരേന്ദ്രമോദിയെയും എതിര്‍ത്തില്ല എന്നതിന് കാന്തപുരം എപിക്കെതിരെ കുന്തവുമായി ഓടുകയാണ് ചിലര്‍. സൗദിയിലെ കിരീടാവകാശിപോലും നരേന്ദ്രമോദിയുടെ ആരാധകനായി മാറി. എന്നിട്ടും കേരളത്തിലെ കൂപമണ്ഡൂകങ്ങള്‍ ബിജെപി വന്നാല്‍ ആകെ കുഴപ്പമാണെന്നാണ് പാടിനടക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന അവകാശവാദത്തിന് ഒട്ടും നിരക്കാത്ത ന്യായങ്ങളാണ് കേരളത്തിലെ പാര്‍ട്ടികളെല്ലാം നിരത്തുന്നത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ മനസ്സുവച്ച മുസ്ലിങ്ങളും ക്രിസ്ത്യാനികളും ബിജെപി ശത്രുവല്ല യഥാര്‍ത്ഥ ബന്ധുവാണെന്ന് തിരിച്ചറിയുന്നു. അതാണ് ഏറ്റവും ഒടുവില്‍ ‘ഭൂമിയിലെ സ്വര്‍ഗം’ എന്നറിയപ്പെടുന്ന ജമ്മുകാശ്മീരില്‍ നിന്നും ലഭിക്കുന്ന വിവരം.
ഈ മാസാവസാനമാണ് ജമ്മുകാശ്മീരിലെ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് തുടങ്ങുന്നത്. മുസ്ലിംഭൂരിപക്ഷ സംസ്ഥാനത്ത് അധികം മുസ്ലീങ്ങളും പ്രയത്നിക്കുന്നത് ബിജെപിയെ അധികാരത്തിലെത്തിക്കാനാണ്. ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 44 ശതമാനവും മുസ്ലിങ്ങളാണ്. മുസ്ലിം വനിതകളും ഇതില്‍പ്പെടുന്നു. മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ട പാര്‍ട്ടി എന്നാണ് ജമ്മുകാശ്മീരിലെ മുസ്ലിങ്ങള്‍ തന്നെ വിലയിരുത്തുന്നത്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ലയിച്ചത് അടുത്തിടെയാണ്. അതിന്റെ അദ്ധ്യക്ഷ ഇന്ന് ബിജെപിക്കായി അക്ഷീണം പ്രയത്നിക്കുന്നു. ഏറെ ജനസ്വാധീനമുള്ള ദേവബന്ദ് മദ്രസയിലെ മൗലാനാ സുഹൈബ് ക്വാസ്മി ബിജെപിക്കായി രംഗത്തിറങ്ങിയത് കാശ്മീര്‍ താഴ്വരയില് ഏറെ ചലനങ്ങളുണ്ടാക്കി. പരാജയഭീതി പൂണ്ട പ്രതിയോഗികള്‍ അദ്ദേഹത്തെ വകവരുത്താന്‍പോലും ശ്രമിച്ചു. ബിജെപിയിലാണ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ജമ്മുകാശ്മീര്‍ ജനതയ്ക്ക് ഇന്ന് പ്രതീക്ഷ. എന്നിട്ടും കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താമെന്നാണ് വ്യാമോഹം.
മുസ്ലിങ്ങള്‍ക്ക് മുസ്ലിംലീഗുണ്ടല്ലോ എന്നാണ് ലീഗുകാരുടെ ആശ്വാസം. മുസ്ലിങ്ങളെല്ലാം ലീഗല്ല. ലീഗിലുള്ളതിനെക്കാള് മുസ്ലിങ്ങള്‍ ഇന്ന് ഭാരതീയ ജനതാപാര്ട്ടിയിലുണ്ട്. ലീഗുള്ള കേരളത്തില്‍ പോലും എന്നെങ്കിലും ലീഗിന് 33 സ്ഥാനാര്‍ത്ഥികളെ നിര്ത്താനായിട്ടുണ്ടോ? കാശ്മീരില്‍ ബിജെപിക്ക് 33 മുസ്ലിം സ്ഥാനാര്‍ത്ഥിയുണ്ട്. ലോക്സഭയില്‍ ലീഗിനുള്ള രണ്ട് അംഗങ്ങളാണ്. എന്നാല്‍ ബിജെപി രണ്ട് മുസ്ലിം സമുദായാംഗങ്ങളെ കേന്ദ്രമന്ത്രിസഭയിലെടുത്തിട്ടുണ്ട്. ലീഗ് ഭരിച്ച ഭരിക്കുന്ന കേരളത്തിലും സിപിഎം ഭരിച്ച പശ്ചിമബംഗാളിലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുമെല്ലാം മെച്ചപ്പെട്ട നിലയിലാണ് ബിജെപി ഭരണത്തിലുള്ള സ്ഥലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍.
ബിജെപി ഭരണത്തില്‍ ന്യൂനപക്ഷം ഭയക്കേണ്ടതില്ല. ഭൂരിപക്ഷവും ഭയക്കേണ്ടതില്ല. എന്നാല്‍ രാഷ്ട്രീയത്തിലെ പൂച്ചസന്യാസികള് ഭയക്കേണ്ടിവരും. അവരുടെ നില അപകടത്തിലാകും. കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ലീഗിന്റെയും കേരളാ കോണ്‍ഗ്രസ്സിന്റെയും സമീപനം വ്യക്തമാക്കുന്നത് അതാണ്. ബിജെപിയെ മനസ്സിലാക്കിയാല്‍ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് ലീഗ്. അതേ ഗതി വരുമെന്ന് കേരളാകോണ്‍ഗ്രസ്.
ന്യൂനപക്ഷങ്ങള്‍ ഇക്കൂട്ടരുടെ കറവപ്പശുവാണ്. 60 വര്‍ഷം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ്സിന് ന്യൂനപക്ഷങ്ങളെ സമുദ്ധരിക്കാനായിട്ടില്ല. മൂന്നരപതിറ്റാണ്ട് ഭരിച്ചിട്ടും പശ്ചിമബംഗാളിലെ ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്താന്‍ സിപിഎമ്മിനായിട്ടില്ല. അവിടെ 31 ശതമാനം മുസ്ലിങ്ങളുണ്ട് അവരില്‍ മൂന്നുശതമാനം മാത്രമാണ് പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ജോലി. 33 ശതമാനം പേര് ദാരിദ്ര്യരേഖയ്ക്ക് താഴെയും. ആസാം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. 23 ശതമാനമാണ് മുസ്ലിങ്ങള്‍. 4 ശതമാനമേ സര്‍ക്കാര്‍ സര്വ്വീസിലുള്ളു. 27 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയും. ഗുജറാത്തില്‍ ഒന്‍പത് ശതമാനമാണ് മുസ്ലിം ജനസംഖ്യ. 10 ശതമാനം മുസ്ലിങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ട്. എന്നിട്ടും മുസ്ലീം വിരുദ്ധ നേതാവാണത്രേ നരേന്ദ്രമോദി. അവിടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുസ്ലീങ്ങളുടെ എണ്ണം വെറും ഏഴുശതമാനം. മുസ്ലിം ഭൂരിപക്ഷമുള്ള 87 ലോക്സഭാ മണ്ഡലങ്ങളില്‍ 45ലും വിജയിച്ചത് ബിജെപിയാണ്. ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലത്തിലും വിജയക്കൊടി പറത്തിയ ബിജെപി മുസ്ലിം ഭൂരിപക്ഷ കോര്‍പ്പറേഷനുകളിലും വന്‍വിജയം നേടി ഭരിക്കുന്നു. അവിടെ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. സുരക്ഷിതരുമാണ്. അവിടെ ഇല്ലാത്ത ഭീതി ഇവിടെ വിളമ്പുന്നത് സങ്കുചിതവും അപകടകരവുമായ സ്ഥിതിവിശേഷമാണ്. ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും നുകത്തില്‍നിന്നു കുതറിക്കുതിച്ച് ബിജെപിയിലേക്ക് ന്യൂനപക്ഷങ്ങള്‍ ഒഴുകിയെത്തുന്ന സമയം വിദൂരത്തല്ല. ഭാരതീയര്‍ക്കെല്ലാം ധൈര്യമായി കടന്നുവരാവുന്ന ബിജെപിയെ മാറ്റിനിര്‍ത്താനും മാറിനടക്കാനും ശ്രമിക്കുന്നത് പഴയമുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ നോക്കുന്നതിന് സമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: