ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ നടപടിക്കു വിധേയമായ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. കേന്ദ്രപേഴ്സണല്കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് എത്തിയതായാണ് സൂചന. സിബിഐ ഡയറക്ടര്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലാണ് രഞ്ജിത് സിന്‍ഹയ്ക്ക് വിനയായത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ നിന്നും ലാലുപ്രസാദ് യാദവിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്ന് നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് രഞ്ജിത് സിന്‍ഹ. ടുജി, കല്‍ക്കരി അഴിമതിക്കേസുകളില്‍ സിബിഐ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ രഞ്ജിത് സിന്‍ഹ ശ്രമിച്ചെന്ന പരാതി സുപ്രീംകോടതിക്കു മുന്നിലുണ്ട്. ഡിസംബര്‍ മൂന്നിന് സിബിഐയുടെ തലപ്പത്തുനിന്നും വിരമിക്കാനിരിക്കെയാണ് സുപ്രീംകോടതി വിധി.
ടുജികേസിലെ പ്രതികള്‍ ഔദ്യോഗിക വസതിയില്‍ രഞ്ജിത് സിന്‍ഹയെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. രേഖകള്‍ യാഥാര്‍ത്ഥ്യമാണെന്നും അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും രഞ്ജിത് സിന്‍ഹ മാറിനില്‍ക്കണമെന്നും സിബിഐ ഡയറക്ടറോട് കോടതി ഉത്തരവിട്ടു. കേസന്വേഷണത്തില്‍ നടക്കുന്നത് ശരിയായ രീതികളല്ലെന്നും കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താത്തത് സിബിഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ സിബിഐ ഡയറക്ടര്‍ക്കെതിരെ ഗുരുതരമായ തെളിവുകളാണ് കോടതിക്ക് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഇതു സംബന്ധിച്ചുള്ള അന്വേഷണമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്.
രഞ്ജിത് സിന്‍ഹ വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കുന്നതിനായി ലോക്പാല്‍ ബില്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. ശീതകാല സമ്മേളനം ആരംഭിച്ച് ആദ്യ ആഴ്ചയ്ക്കുള്ളില്‍ ഇതവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നാണ് ലഭിക്കുന്ന വിവരം. ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷ നേതാവില്ലാത്തതിനു പകരം ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ ലോക്പാല്‍ സമിതിയിലുള്പ്പെടുത്തണമെന്ന ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് ലോക്പാല്‍സമിതി അംഗത്വം ലഭിക്കാന്‍ അവസരമൊരുങ്ങിയിട്ടുണ്ട്. പുതിയ ലോക്പാല്‍സമിതി വന്നതിനു ശേഷം സിബിഐ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: