തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം തീര്‍ക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ഇടപെടുത്തണമെന്ന് മുന്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍(ജനറേഷന്) കെ. കറുപ്പന് കുട്ടി. ദി ലോ ട്രസ്റ്റ് സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാം സംശയങ്ങളും ആശങ്കയും എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമിഴ്നാടിനെയും കേരളത്തെയും വിളിച്ച് ഇടനിലക്കാരനായി സംസാരിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു മാത്രമേ ഇനി സാധിക്കൂ. മുല്ലപ്പെരിയാറില്‍ തമിഴ്നാട് ജലനിരപ്പുയര്‍ത്തിയ സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ ദുരന്തത്തെ കുറിച്ച് തമിഴ്നാടിനെ ബോധ്യപ്പെടുത്താന്‍ ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
142 അടി വെള്ളമുയര്ത്തിക്കൊണ്ട് ഡാമിന് യാതൊരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് വരുത്തിതീര്‍ക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി 152 അടി വെള്ളം ഉയര്‍ത്താന്‍ വേണ്ടിയായിരിക്കും അടുത്ത ശ്രമം. ഇതിനു മുമ്പു തന്നെ തമിഴ്നാടും കേരളവും ദുരന്തത്തെ കുറിച്ച് മനസ്സിലാക്കണം. 136 അടി വെള്ളമുണ്ടായിരുന്ന സാഹചര്യത്തിലും ഡാമിന് അപകടമുണ്ടായാല്‍ പ്രദേശത്ത് 152 അടിയിലേറെ പൊക്കത്തില്‍ വെള്ളം പരക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം സംഭവിക്കും. തമിഴ്നാടിന്റെ ലക്ഷ്യം വൈഗ ഡാമില്‍ ജലം സംഭരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കലാണ്. കൂടാതെ അഞ്ചു ജില്ലകളില്‍ കൃഷി നടത്തലും.
142 അടി വെള്ളം ഉയര്‍ത്തിയപ്പോള്‍ തമിഴ്നാട്ടില്‍ ആഘോഷങ്ങള്‍ നടക്കുന്നു. കേരളത്തിലുള്ളവര്‍ ഭീതിയിലും. വെള്ളം നല്കുന്നതിനു കേരളം ഒരു വിധത്തിലും തടസ്സം നിന്നിട്ടില്ല. എന്നാല്‍ സുരക്ഷിതത്വം നഷ്ടപ്പെട്ട സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. 1895ലാണ് ഡാം കമ്മിഷന് ചെയ്തത്. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ എന്നിവ ചേര്‍ന്നുള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം. അന്ന് 43 ലക്ഷം രൂപ മുക്കിയാണ് ഡാം നിര്‍മ്മിച്ചത്. 176 അടി പൊക്കവും, 140 അടി വീതിയും, 1800 അടി നീളവും പ്രധാന ഡാമിനുണ്ട്. ബേബി ഡാമിന് 240 അടി നീളമുണ്ട്.
110 അടിയിലണ് തമിഴ്നാട് വെള്ളം കൊണ്ടു പോകാന്‍ ടണല്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായി ദുര്‍ബലമായ സ്ഥലത്താണ് ഡാം സ്ഥിതി ചെയ്യുന്നതെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ മുന്‍ അഡിഷണല്‍ ഡയറക്ടര്‍ ആര്. രാധാകൃഷ്ണന് പറഞ്ഞു. ഭൂമിയുടെ പ്രത്യേകതയനുസരിച്ച് ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാറില്‍ ജിയോളജിക്കല്‍ ടെക്നോളജി സ്ട്രക്ച്ചറല്‍ അനലൈസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
1975ന് മുമ്പ് 634 വര്‍ഷത്തെ കണക്കനുസരിച്ച് ഈ ഭാഗത്ത് 18 ചെറുതും വലുതുമായ ഭൂകമ്പങ്ങളുണ്ടായി. എന്നാല്‍, 1984-മുതല്‍ 2001 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 14 ഭൂകമ്പങ്ങളാണുണ്ടായത്. ഈ കണക്കുകള്‍ കാണിക്കുന്നത് ഭൂകമ്പങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്. ജിയോളജിക്കല്‍ വീക്കായ പ്രദേശത്ത് നില്ക്കുന്ന ഡാം അപകടാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി. മുരളി, അഡ്വ. ജയകൃഷ്ണന് എന്നിവര്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച നിയമ വശങ്ങളെ കുറിച്ചും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: