തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരുന്നതിനായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹിന്ദുസമാജത്തെ സംബന്ധിച്ച് അങ്ങേയറ്റം ദുഃഖകരവും അപമാനകരവുമാണെന്ന് കാണിച്ച് കേരള ക്ഷേത്രസംരക്ഷണസമിതി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നിവേദനം നല്കി.
ഇതരമതസ്ഥര്‍ക്ക് അവരവരുടെ ആരാധനാലയങ്ങള്‍ ബാഹ്യനിയന്ത്രണങ്ങള്‍ ഇല്ലാതെ സ്വന്തമായി നടത്തുവാന്‍ സാഹചര്യമുള്ള നാട്ടില്‍ മതേതരമായ ഭരണഘടനാ സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങളുടെ നടത്തിപ്പ് വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പ്രത്യക്ഷത്തില്‍ ഹിന്ദു സമാജത്തോടുള്ള നീതിനിഷേധവും ഭരണഘടനാവിരുദ്ധവുമാണെന്ന് നിവേദനത്തില്‍ പറയുന്നു.
കേരളത്തിലെ ഗുരുവായുരടക്കമുള്ള എല്ലാ ദേവസ്വം സംവിധാനങ്ങളും പരാജയപ്പെട്ട വെറും പരീക്ഷണങ്ങള്‍ മാത്രമാണ്.
ഈ ഭരണസംവിധാനങ്ങള്‍ കൊണ്ട് ക്ഷേത്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളുടെ ലോപവും സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും ക്രമാതീതമായി വര്ദ്ധിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഈ വസ്തുതകള്‍ വിലയിരുത്തിക്കൊണ്ട് ക്ഷേത്രഭരണ സംബന്ധിയായും ദേവസ്വം പരിഷ്ക്കരണം ഉദ്ദേശിച്ചും ശങ്കരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ട്, ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് റിപ്പോര്‍ട്ട്, കൃഷ്ണനുണ്ണി കമ്മീഷന് റിപ്പോര്‍ട്ട് എന്നീ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്.
നാളിതുവരെ ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കുറ്റമറ്റ ക്ഷേത്രഭരണം നടപ്പാക്കാന്‍ എന്ന വ്യാജേന ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുക എന്നതുമാത്രമാണ് സര്‍ക്കാര്‍ നയം എന്ന ആരോപണത്തിന് പ്രസക്തിയേറുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ സംവിധാനത്തിന് രാഷ്ട്രീയ വിമുക്തവും മതേതരസര്‍ക്കാര്‍ നിയന്ത്രണമില്ലാത്തതും രാജകുടുംബത്തിന് പ്രാതിനിധ്യം ഉള്ളതും ഭക്തജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതുമായ ഒരു സമിതിയാണ് കൂടുതല്‍ അഭികാമ്യം. അതിനാല്‍ ഭരണത്തെ സംബന്ധിച്ച് കമ്മീഷന് റിപ്പോര്‍ട്ടുകളെ ആധാരമാക്കിയിട്ടുള്ള ഒരു നിലപാട് വേണം സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ഇപ്പോള്‍ കൈക്കൊണ്ട നിലപാടില്‍ സമൂല മാറ്റം വരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമിതി സംസ്ഥാന അധ്യക്ഷന്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, സംസ്ഥാന ഉപാദ്ധ്യക്ഷന്മാര് സ്വാമി അയ്യപ്പദാസ്, സി.കെ.കുഞ്ഞ്, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, സംഘടനാ കാര്യദര്‍ശി ടി.യു. മോഹനന്, ജില്ലാപ്രസിഡന്റ് എന്‍. സുരേന്ദ്രകുറുപ്പ്, ജില്ലാ സെക്രട്ടറി വി. രാധാകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: