കൊച്ചി: വിവാദമായ കളമശ്ശേരി ഭൂമി ഇടപാട് കേസില്‍ ടി.ഒ. സൂരജിനെതിരെ ഹൈക്കോടതി സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ അട്ടിമറിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ തട്ടിപ്പിന് സൂരജ് ഒത്താശ ചെയ്തതായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 387 പേജുള്ള റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന് ഭൂമി തട്ടിപ്പിന് സൂരജ് സഹായമൊരുക്കിയെന്നാണ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുള്ളത്. തട്ടിപ്പിലുള്‍പ്പെട്ട 1.16 ഏക്കര്‍ ഭൂമിയുടെ തണ്ടപ്പേര് തിരുത്തുകയും യഥാര്‍ത്ഥ ഉടമകളുടെ പേരിലുള്ള പോക്കുവരവ് റദ്ദാക്കുകയുമാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ സൂരജ് ചെയ്തത്. തുടര്‍ന്ന് ഈ ഭൂമി പുറമ്പോക്കായി വിജ്ഞാപനം ചെയ്യാനും സലിം രാജിന് പതിച്ചുകൊടുക്കാനുമായിരുന്നു നീക്കം. ഇതിനിടയില്‍ യഥാര്‍ത്ഥ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്. തുടര്‍ന്നാണ് ഹൈക്കോടതി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്ന നിലക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സൂരജ് തണ്ടപ്പേര് തിരുത്തിയതും പോക്കുവരവ് റദ്ദാക്കിയതുമെന്ന് റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി തട്ടിപ്പ് കേസിനു പിന്നിലെ ഗൂഢാലോചനയില്‍ സൂരജിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് വാദിക്കാരുടെ ഹര്‍ജി പരിഗണിച്ച് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. സലിം രാജിന് ഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനം, ടി.ഒ. സൂരജിന്റെ ഇടപെടല്‍, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പ്രസന്നകുമാറിന്റെ ദുരൂഹ മരണം എന്നീ മൂന്നു കാര്യങ്ങള്‍ സിബിഐ അന്വേഷണത്തിനു വിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ സലിം രാജിനെതിരായ കേസ് മാത്രമാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഹൈക്കോടതിയില്‍ കേസുകളെല്ലാം സിബിഐക്ക് വിട്ടുവെന്ന് സര്‍ക്കാര്‍ കള്ളംപറയുകയും ചെയ്തു.
40 കോടിരുപ വിലമതിക്കുന്ന ഭൂമിയാണ് തട്ടിപ്പിലൂടെ പ്രതികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ടി.ഒ സൂരജിനെതിരെ അന്വേഷണം വേണമെന്നു പറഞ്ഞതിനുശേഷവും സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥന് പ്രമോഷന് നല്‍കുകയായിരുന്നു. വഖഫ് ബോര്‍ഡ് അഡ്മിനിസ്ട്രേറ്ററുടെയും സര്‍വ്വേ കമ്മീഷണറുടേയും അധികച്ചുമതലയും സൂരജിന് നല്കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരമായിരുന്നു ഈ പദവികള്‍ സൂരജിന് നല്‍കിയത്. ലീഗിന്റെ കൈവശമുള്ള പ്രമുഖ വകുപ്പുകളിലൊന്നായ പൊതുമരാമത്ത് വകുപ്പില്‍ സൂരജിനെ സെക്രട്ടറിയാക്കിയതും കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: