കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രിയുടെ കുറിപ്പോടെയാണ് മുഖ്യമന്ത്രിക്കു കഴിഞ്ഞ ദിവസം കൈമാറിയത്.
ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സൂരജിന്റെ പേരിലുള്ള അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയത്. തെളിവുകള്‍ ഇല്ലാതാക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശക്തനാണ് സൂരജ് എന്നുകൂടി ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന് ശുപാര്‍ശ ചെയ്തത്. സൂരജിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിപണിമൂല്യമുള്ള സ്വത്തുക്കള്‍ മകളുടെ പേരിലാണെന്ന് സൂരജ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ സൂരജിനെതിരെ തൃശൂര്‍ കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. എഡിജിപി ജേക്കബ് തോമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നുമാസമായി സൂരജിന്റെ സ്വത്തു സമ്പാദനത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തുകയായിരുന്നു. അതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പത്ത് വര്‍ഷത്തെ 70 ഇടപാടുകള്‍ സംബന്ധിച്ചാണ് പ്രധാനമായും വിജിലന്‍സ് പരിശോധിച്ചത്.
സൂരജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 23 ലക്ഷം രൂപയുടെ ഉറവിടം, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സൂരജിന്റെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളാണ് സൂരജിനോട് വിജിലന്‍സ് സംഘം ചോദിച്ചത്. സൂരജിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ അനധികൃത ആസ്തിയുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: