തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ എല്‍.എ.വി.നാഥിനെതിരെ കേരളം കേന്ദ്രത്തിന് കത്തയച്ചു. കേരളത്തിന്റെ ആശങ്കകള്‍ അദ്ധ്യക്ഷന്‍ ഗൗരവത്തോടെ കാണുന്നില്ല എന്ന് കത്തില്‍ ആരോപിക്കുന്നു.
സമിതിയിലെ കേരളത്തിന്റെ പ്രതിനിധി വി.ജെ.കുര്യനാണ് കത്ത് നല്‍കിയിരിക്കുന്നത്. അധ്യക്ഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കേരളം ഉന്നയിക്കുന്നത്. അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്ന കാര്യത്തില്‍ ജലകമ്മീഷന് മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ തമിഴ്നാട് ലംഘിച്ചിട്ടും അദ്ധ്യക്ഷന്‍ വേണ്ട നടപടി എടുത്തില്ല. കൃത്യമായ ഇടപെടലുകള്‍ക്കായി യോഗം വിളിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇക്കാര്യങ്ങളില്‍ മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് കത്തില്‍ പറയുന്നു.
കേന്ദ്ര ജലവിഭ സെക്രട്ടറി, ജലകമ്മീഷന് എന്നിവര്‍ക്കാണ് കേരളം കത്തയച്ചത്. അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 5.68 കിലോമീറ്റര്‍ വനഭൂമി വെള്ളത്തിലായതിനെ തുടര്‍ന്നാണിത്.
വനഭൂമി വെള്ളത്തിനടിയിലായത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് വനനിയമങ്ങളുടെ ലംഘനമാണെന്നും ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: