ശബരിമല: ശബരിമലയില്‍ സൗജന്യ അന്നദാനത്തിനെത്തുന്ന സംഘങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് അന്നദാനമണ്ഡപങ്ങള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം ഭക്തരില്‍ നിന്നുയരുന്നു. നിലവില്‍ സേവന സന്നദ്ധരായ അന്നദാന സംഘങ്ങളെ കര്‍ശന വ്യവസ്ഥകളിലൂടെ അധികൃതര്‍ നിരുത്സാഹപ്പെടുത്തുകയാണ്. കൂടാതെ അന്നദാനം നടത്തുന്നവരെ രണ്ടായി തരംതിരിച്ചു കാണുന്ന രീതിയും വിവാദമായിട്ടുണ്ട്. പതിറ്റാണ്ടുകളായി സന്നിധാനത്തും പമ്പയിലും സൗജന്യ സേവനം നടത്തിവരുന്നവര്‍ ഇന്ന് അധികാരികളുടെ കനിവിനായി പ്രാര്‍ത്ഥനയിലാണ്.
നിലവില്‍ സന്നിധാനത്ത് അയ്യപ്പസേവാസമാജം, അയ്യപ്പസേവാസംഘം, ശ്രീഭൂതനാഥം ട്രസ്റ്റ്, ദേവസ്വം ബോര്‍ഡ് എന്നിവരാണ് സൗജന്യ അന്നദാനം നല്കി വരുന്നത്. ഇതില്‍ അയ്യപ്പസേവാസമാജം 24 മണിക്കൂറും അന്നദാനം നടത്തുന്നുണ്ട്. എങ്കിലും ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ ഭൂരിപക്ഷംപേരും ഹോട്ടലുകളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ് സന്നിധാനത്ത് ഇന്ന് നിലവിലുള്ളത്. കാരണം, എല്ലാവര്ക്കും ഭക്ഷണം നല്കാനാവുന്നില്ല. ഈ സ്ഥിതി തുടരുമ്പോഴാണ് മറുനാടന്‍ അന്നദാന സംഘങ്ങളോട് കര്‍ശന വ്യവസ്ഥകളുടെ പട്ടികനീട്ടി അന്നദാനപ്രഭുവിന് മുമ്പില്‍ ദേവസ്വം ബോര്‍ഡ് അന്നംമുടക്കികളാകുന്നത്. ഇത് ഹോട്ടലുകള്‍ക്ക് ഗുണകരമായ നടപടി മാത്രമാണെന്ന് ഭക്തജനങ്ങള്‍ പറയുന്നു.
എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഭക്ഷണം സന്നിധാനത്തെ ഹോട്ടലുകളില്‍ ലഭ്യമാണ്. ഈ വിവരം സൂചിപ്പിച്ച ബോര്‍ഡുകളും ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇക്കാര്യം ചേര്‍ത്തുവായിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ പ്രതിസ്ഥാനത്താവുകയാണ്.
അന്നദാന സംഘങ്ങള്‍ക്കുമേല്‍ കര്‍ശന വ്യവസ്ഥകളോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് ലഭിക്കുമായിരുന്ന സൗജന്യ അന്നദാനം വ്യവസ്ഥകളുടെ പേരില്‍ നിഷേധിക്കുന്നത് ശബരിമലയുടെ ആചാരങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന് ഇറങ്ങുന്ന ഭക്തര്‍ വീടുകളില്‍ സ്വാമികഞ്ഞിവെച്ച് വിതരണം ചെയ്ത ശേഷമാണ് യാത്രതിരിക്കുന്നത്. ഇങ്ങനെയെത്തുന്ന ഭക്തര്‍ക്ക് അന്നംനല്കുന്നതിനെ വഴിമുടക്കാനാണ് ദേവസ്വം ബോര്‍ഡ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: