കേരളത്തിലെ ബാര്‍മുതലാളിമാരോട് കേരളാകോണ്‍ഗ്രസ് നേതാവും മാര്ക്സ്റ്റുകളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കെ.എം. മാണി അഞ്ചുകോടി രൂപാ കോഴ ചോദിച്ചെന്നു കേട്ടു.
അഞ്ചുകോടിയില്ല, തല്ക്കാലം ഒരുകോടി തരാമെന്ന് മുതലാളിമാര്‍ പറഞ്ഞെന്നും കേട്ടു. ഒരു കോടി കൊടുത്തെന്നും മാണി അത് കൈനീട്ടി വാങ്ങിയെന്നും കേട്ടു. ബാക്കി കോടി കൂടി കൊടുത്താല്‍ ബാറുകാരുടെ പ്രശ്നങ്ങള്‍ മാണി ശരിയാക്കിക്കൊടുക്കുമെന്ന് പറഞ്ഞതും കേട്ടു.
എല്ലാം കേട്ടുകേഴ്വി മാത്രമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതിന്റെ ആകെ മൊത്തം പൊരുള്‍ ഇതാണ്.
കാര്യമെന്തായാലും കരിങ്ങോഴയ്ക്കന്‍ മാണി മാണിയെന്ന കെ.എം. മാണി ഒരു കരിംകോഴക്കാരന്‍ ആണെന്ന ആക്ഷേപം പുള്ളിക്കാരന് കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപള്ളി വാര്‍ഡ് കമ്മറ്റി പ്രസിഡന്റായിരുന്ന കാലം മുതലേ കൂടപ്പിറപ്പാണ്. കോഴയും കോണ്‍ഗ്രസും തമ്മിലുള്ള ജനിതകബന്ധം പരിഗണിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ അതൊരു അധികയോഗ്യതയാണുതാനും, പ്രത്യേകിച്ച് സഖാവ് ലാവ്ലിന് തുണയ്ക്കാന്‍ കൂടെയുള്ളപ്പോള്‍.
ചാവറയച്ചനും എവുപ്രാസ്യാമ്മയും വിശുദ്ധരായി വാഴ്ത്തപ്പെടുന്നതിനൊപ്പം കേരളാകോണ്‍ഗ്രസ് നേതാവ് കെ.എം. മാണി കേരളാമുഖ്യമന്ത്രിയാകും എന്നായിരുന്നു പള്ളിപ്പടയ്ക്കുള്ളിലെ പാപ്പരാസികള്‍ നല്കിയ വിവരം. ഭരണങ്ങാനത്തെ അല്ഫോണ്സാമ്മ കഴിഞ്ഞാല്‍ ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യനെ പാലാപ്രദേശത്ത് വേറെ കാണ്മാനില്ലെന്ന വിഎസ് വിരുദ്ധമാര്ക്സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ കൂടിയായപ്പോള്‍ അത് നടക്കും എന്ന ധാരണയും ബലപ്പെട്ടു. പണ്ടേക്കുപണ്ടേ മാണിമനസില് ഉദിച്ച മോഹമാണിത്.
1979ല്‍ കപ്പിനും ചുണ്ടിനുമിടയ്ക്ക് തൂവിപ്പോയ കൂടിയ ബ്രാന്റ് ലഹരിയാണ് മുന്നില്‍. അന്ന് ഇടങ്കോലിട്ടവര്‍ ഇന്നും സജീവമായി രംഗത്തുണ്ട്. പി.കെ.വാസുദേവന്‍നായര്‍ മുഖ്യമന്ത്രിപദം രാജിവെച്ചപ്പോഴായിരുന്നു കെ.എം.മാണി കേരളാമുഖ്യന്‍ എന്ന ചൊല്ല് ആദ്യം കേട്ടത്. അന്ന് കോരിയ കുളിര് ഇന്നും മാറിയിട്ടില്ല. പക്ഷേ ലീഗ് പാരവെച്ചു. മാണിയിരിക്കേണ്ടിടത്ത് സി.എച്ച്.മുഹമ്മദ്കോയ കയറിയിരുന്നു. രണ്ട് മാസത്തില്‍ കൂടുതല്‍ സഹിക്കാനാകുമായിരുന്നില്ല മാണിക്ക്. പാലം വലിച്ചു, സിഎച്ച് വീണു.
പിന്നിപ്പോഴാണ് ആ പഴയ മരം വീണ്ടും പൂത്തുതുടങ്ങിയത്. സുനാമി ഫണ്ട് തിരിമറി വഴി സോളാറിലൂടെ ബാറിലെത്തി നില്ക്കുന്ന പുതുപ്പള്ളിക്കാരന്‍ ഉമ്മന്‍ചാണ്ടിയെ വലിച്ചുതാഴെയിറക്കി മാണിയെ മുഖ്യമന്ത്രിയാക്കും എന്ന പിണറായി മുതലുള്ള മാര്‍ക്സിസ്റ്റ് നേതാക്കളുടെ അടക്കംപറച്ചിലാണ് അതിനുപിന്നില്‍. പിണറായിയും വിഎസും പറയുന്നതിനേക്കാള്‍ വലിയ തൊഴിലാളി വര്ഗപ്രത്യയശാസ്ത്രമുണ്ട് മാണിയുടെ കയ്യില്‍. ലോകകമ്മ്യൂണിസത്തിന് ബദലായി പാലായില്‍ വിരിഞ്ഞ അത്ഭുതപ്രത്യയശാസ്ത്രമാണ് മാണീസ് ക്യാപ്പിറ്റല്‍ എന്ന് വിളിക്കപ്പെടുന്ന അധ്വാനവര്‍ഗ സിദ്ധാന്തം.
മെയ്യനങ്ങി ഒരു പണിയുമെടുക്കാതെ റബര്‍ വിറ്റുതിന്നുന്ന ഒരു കൂട്ടരുടെ വോട്ടിന്മേലാണ് അഭ്യാസമെങ്കിലും മാണിയന്‍ പ്രത്യയശാസ്ത്രം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പടികയറിയതാണ്. മാര്‍ക്സിന്റെ ദാസ് ക്യാപ്പിറ്റലും പൊക്കിപ്പിടിച്ച് നടന്ന മാര്ക്സിസ്റ്റുകാരന് മാണീസ് ക്യാപ്പിറ്റലിനോട് തോന്നിയ പ്രണയത്തിന് വേറെയും കാരണമുണ്ട്.
മാണീസ് ക്യാപ്പിറ്റല്‍ ധാരാളം മണി വരവുള്ള ഒരിനമാണ്. അധ്വാനിക്കുന്നവന്റെ പണം നമ്മുടെ കീശയില്‍ എന്ന മാര്‍ക്സിസ്റ്റ് വിപ്ലവ പ്രത്യയശാസ്ത്രത്തേക്കാള്‍ ഒരു പടികൂടി മുന്തിയ ഇനമാണിത്. പണമെവിടെയുണ്ടോ അതൊക്കെയും സ്വന്തം കീശയിലാക്കുന്ന മാണിയന്‍ ഇഫക്ട്. അത്തരത്തിലൊരു സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിന് ചങ്കൂറ്റവും താന്‍പോരിമയും മാത്രമല്ല, അസാമാന്യമായ ഉളുപ്പില്ലായ്മയും വേണം. അതാര്ജ്ജിക്കുവാനുള്ള പാഠശാലയാണ് ഇപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് മണിയുടെ കളരി.
കുനിഞ്ഞുനൂന്നാല്‍ കാല്‍പ്പണം എന്നതിനെ കുനിയാതെ നിന്നാല്‍ കോടികള്‍ എന്ന് മാറ്റിപ്പറയിച്ച വിപ്ലവസിദ്ധാന്തമാണ് മാണിയുടേത്. ഒളിവും മറയുമില്ലാതെ എല്ലാം നേര്‍ക്കുനേര്‍ നിന്ന് കൈകാര്യം ചെയ്യുന്ന മാണിയുടെ എടുപ്പും ഉടുപ്പും നടപ്പും തൊണ്ടകാറിയുള്ള ചിരിയും കണ്ട് അന്തംവിട്ട് നില്‍പ്പാണ് പിണറായി. ഒരു 375 കോടിയുടെ ഇടപാടൊപ്പിക്കാന് പോയ കുറുക്കുവഴികളൊന്നും മാണിയുടെ നീതിശാസ്ത്രത്തിലില്ല. ചുമ്മാ കൈനീട്ടുക, കൈനിറയെ മേടിക്കുക, എന്നിട്ട് ഇപ്പ ശര്യാക്കിത്തരം എന്ന് വെളുക്കെ ചിരിക്കുക ഇതിനെയാണ് മാണീസ് ക്യാപ്പിറ്റല്‍ എന്ന് പുതിയ കാലത്ത് വിശേഷിപ്പിക്കപ്പെടുന്ന തന്ത്രശാസ്ത്രം.
പാലാക്കാരുടെ മുത്തും പവിഴവും മാണിക്യവുമൊക്കെയായി വിലസിക്കയറിയ മാണി തന്നെ തള്ളിമാറ്റി എങ്ങാനും മുഖ്യമന്ത്രിയായിക്കളയുമോ എന്ന പേടിയില്‍ പുതുപ്പള്ളിക്കാരന്‍ ഇറക്കിയ ചീട്ടാണ് പുതിയ കോഴ വിവാദമെന്നും ആരോപണമുണ്ട്. അതിനെയാണ് മാണി കോണ്ഗ്രസുകാരന് ഇടയ്ക്കിടയ്ക്ക് ഗൂഢാലോചന എന്നു പറയുന്നത്. ഉമ്മന്‍ചാണ്ടിയെ അറിയുന്ന ആരും അങ്ങനെ സംശയിക്കുന്നതില്‍ തെറ്റുപറയാനാകില്ല. ക്വട്ടേഷന്‍ ഗ്യാംങ് ലീഡര്‍മാരുടെ വരവ് പോലെയാണ് ഉമ്മന്‍ചാണ്ടിയുടെ യാത്രകള്‍. തോക്കുപിടിച്ചും പിടിക്കാതെയും ഇടവും വലവും നടക്കുന്നതെല്ലാം പിടിച്ചുപറിയും പെണ്‍വാണിഭവും ഗുണ്ടാപ്പണിയും തൊഴിലാക്കിയവര്‍. ഉമ്മന്‍ചാണ്ടിക്ക് എസ്കോര്‍ട്ട് പോകാന്‍ തങ്ങളാണ് പരമയോഗ്യര്‍ എന്ന് അവര്‍ കരുതിയതിലും തെറ്റ് പറയാനാകില്ല.
സുധീരനെ തോല്‍പ്പിക്കാന്‍ ബാര്പൂട്ടിച്ചും ഫഌക്സ് നിരോധിച്ചും മാന്യനായ മുഖ്യമന്ത്രി തന്നെയാണ് ബാര്‍കോഴ ഇളക്കിവിട്ടതെന്നാണ് ആരോപണം. അതിനപ്പുറം കോഴവാങ്ങിയില്ലെന്ന് ഇപ്പോഴും പറയാന്‍ മാണിയുടെ പാര്ട്ടിക്കാര് തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിവരം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് മാത്രമാണ് പരാതി. എന്തും ഏതും മടികൂടാതെ വിളിച്ചുപറയുന്നതില്‍ കുപ്രസിദ്ധനായ പി.സി.ജോര്‍ജ് പോലും ഈ വിഷയം ചോദിച്ചാല്‍ എന്റെ നേതാവിനെക്കുറിച്ചുമാത്രം പറയരുതെന്ന് പൊട്ടിത്തെറിക്കുകയാണ്. ഇനിയാകെയൊരു വഴി കോഴ വാങ്ങുക എന്നത് മാണി കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് എഴുതിച്ചേര്‍ക്കുകയാണ്.
ബാറില്‍ തുടങ്ങി, പെട്രോള്‍ പമ്പ് വഴി ഈ കോഴയൊഴുകി എവിടെയെത്തുമെന്ന് നിശ്ചയമില്ലാത്ത ഘട്ടത്തില്‍ത്തന്നെ പി.ജെ.ജോസഫ് വീണ്ടും മുല്ലപ്പെരിയാര്‍ പൊട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചതും ഗൗരവത്തോടെ കാണണം.
ബ്രായ്ക്കറ്റിലെ എം എന്ന അക്ഷരത്തിന് മാര്‍ക്സിന്റെ പേര് ഇപ്പോള്‍ ഒരു പോരായ്മയാണ് പിണറായിയുടെ പാര്‍ട്ടിക്ക്. ഇടയ്ക്ക് അത് മദനി എന്ന് പരിഷ്കരിച്ചാലോ എന്നാലോച്ചിരുന്നതാണ്. അതിനേക്കാള്‍ കേമനാണ് മാണി എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പാര്‍ട്ടി. വാര്‍ത്തകള്‍ക്ക് ആയുസ് അടുത്ത വാര്‍ത്ത വരേയുള്ളൂ. അതു കഴിഞ്ഞാല്‍ ഏതു അഴിമതിയും പഴയ കഥയാണ്. വിശുദ്ധപദവിയും വാഴ്ത്തുപാട്ടുകളുമായി ഒരിക്കലും മടുക്കാത്ത അധികാരാര്ത്തിയുമായി വടിയും കുത്തി നടക്കുന്ന പ്രായത്തിലും ഇക്കൂട്ടര്‍ നിറഞ്ഞാടും. അതാണ് മ(ാ)ണിപവര് എക്സ്ട്രാ ഒപ്പമുണ്ടാകുന്നതിന്റെ ഗുണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: