മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള 18 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ബ്രിസ്ബെയ്നില്‍ ഡിസംബര്‍ നാലിന് തുടങ്ങും. പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ എം.എസ്. ധോണി ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. ഇതേതുടര്‍ന്നാണ് കോഹ്ലി ടീമിനെ നയിക്കുന്നത്. രണ്ടാം ടെസ്റ്റിന് മുന്‍പായി ധോണി ടീമിനൊപ്പം ചേരും. ധോണിക്ക് പകരം വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ ടീമിനൊപ്പം പോയി. ധോണി ടീമിനൊപ്പം ചേരുന്നതോടെ ഓജ നാട്ടിലേയ്ക്ക് മടങ്ങും.
അതേസമയം ഓസ്ട്രേലിയയില്‍ ഇന്ത്യ ആക്രമിച്ചു തന്നെ കളിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ഒരേ സമയം മുന്‍കരുതലും അക്രമവുമായിരിക്കും ടീമിന്റെ മുഖമുദ്ര. പോസിറ്റീവ് ക്രിക്കറ്റായിരിക്കും ഇന്ത്യ കളിക്കുക. ടീമംഗങ്ങളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഓസ്ട്രേലിയയിലെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ ഒരുക്കമാണെന്നും കോഹ്ലി പറഞ്ഞു. ഓസ്ട്രേലിയക്ക് യാത്രതിരിക്കുന്നതിന് മുന്‍പായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.
22 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മരങ്ങളായിരുന്ന സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരില്ലാതെ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തുന്നത്.
രണ്ടാം ടെസ്റ്റ് ഡിസംബര്‍ 12 മുതല്‍ 16 വരെ അഡ്ലെയ്ഡിലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലും നാലാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ സിഡ്നിയിലും നടക്കും.
ടെസ്റ്റ് പരമ്പരക്കുശേഷം ഇംഗ്ലണ്ട് കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: