ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. സെമിഫൈനലില്‍ ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടി ചരിത്രം കുറിച്ച കെ. ശ്രീകാന്ത് നിലവിലെ ലോകചാമ്പ്യനും ഒന്നാം സീഡുമായ ചൈനയുടെ ചെന്‍ ലോംഗിനോട് മൂന്ന് ഗെയിമുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 21-17, 19-21, 21-6 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലും ശ്രീകാന്ത് ചെന്നിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ആദ്യഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ചെന്നിന്റെ അതിവേഗ കളിക്കുമുന്നില്‍ ശ്രീകാന്തിന് പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യന്‍ താരം അട്ടിമറി പ്രതീക്ഷ ഉണര്‍ത്തി ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ തന്റെ കരുത്ത് മുഴുവന്‍ പുറത്തെടുത്ത ചെന്‍ ശ്രീകാന്തിന് യാതൊരു അവസരവും നല്‍കാതെ ഗെയിമും മത്സരവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: