മഡ്ഗാവ്: പൂനെ എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് കീഴടക്കി ഗോവ എഫ്സിയും സെമി പ്രതീക്ഷകള്‍ സജീവമാക്കി. ഇന്നലെ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസും ഇഞ്ചുറി സമയത്ത് മിറോസ്ലാവ് സ്ലെപിക്കയുമാണ് ഹെഡ്ഡറിലൂടെ ഗോവയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ ഗോവ പത്ത് കളികളില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. പരാജയത്തോടെ പൂനെ സിറ്റി എഫ്സി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് പല മാറ്റങ്ങളുമായാണ് ഗോവയും പൂനെയും ഇന്നലെ കളത്തിലിറങ്ങിയത്. ഗോവ യോനസ്സ് ബെന്ഗ്ലിയോണ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, റോബര്‍ട്ട് പിറസ് എന്നിവര്‍ക്ക് പകരമായി ബ്രൂണോ പിനേരിയോ, അഫ്ഗാന് താരം ഹാറൂണ്‍ ഫക്രുദ്ദീന്‍, റോമിയോ ഫെര്‍ണാണ്ടസ് എന്നിവരെയും പൂനെ എഫ്സി പ്രീതം കോട്ടാല്‍, ഡാനിയേല മഗ്ലിയോചെട്ടി, ഗുരുംഗ്, ഡേവിഡ് കൊളംബ, ഡേവിഡ് ട്രെസഗ്വെ എന്നിവര്‍ക്ക് പകരമായി ക്രിസ്റ്റിയന്‍ വഡോക്സ്, ലെനി റോഡ്രിഗസ്, ക്വാങ് പാര്‍ക്ക്, മെഹ്റാജുദ്ദീന് വാഡൂ, ഡുഡു എന്നിവരെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
ടോള്‍ഗെ ഒസ്ബയെ ഏക സ്ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലാണ് ഗോവ എഫ്സി താരങ്ങളെ വിന്യസിച്ചത്. ഡുഡുവിനെ സ്ട്രൈക്കറാക്കി പൂനെ എഫ്സിയും ഇതേ രീതിയിലാണ് ടീം അണിനിരത്തിയത്.
കളിയുടെ തുടക്കം മുതല്‍ ഗോവന്‍ മുന്നേറ്റമായിരുന്നു കളിക്കളത്തില്‍. മൂന്നാം മിനിറ്റില്‍ ഗ്രിഗോറി അര്നോലിന്റെ നല്ലൊരു ഷോട്ട് പൂനെ ഗോളിഅരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. അഞ്ചാം മിനിറ്റില്‍ ഗോവക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. ആന്ദ്രെ സാന്റോസ് എടുത്ത ഫ്രീകിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയത് നല്ലൊരു ഹെഡ്ഡറിലൂടെ റോമിയോ ഫെര്‍ണാണ്ടസ് പൂനെ വല കുലുക്കി.
ലീഡ് വഴങ്ങിയതോടെ പൂനെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 12-ാം മിനിറ്റില്‍ അവരുടെ ഡുഡുവിന് സമനില ഗോളിനായി ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 14, 16 മിനിറ്റുകളില്‍ പൂനെയുടെ ഗ്രീക്ക് താരം കോസ്റ്റാസിന്റെ ശ്രമവും പാഴായി. 29-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസിന്റെ ഒരു ഫ്രീകിക്കും പൂശന ഗോളി അരിന്ദം ഭട്ടാചാര്യ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ പൂനെക്ക് ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. കോസ്റ്റാസും ലെനി റോഡ്രിഗസും ഡുഡുവും അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മത്സരിക്കുകയായിരുന്നു. ഇതോടെ ആദ്യപകുതിയില്‍ ഗോവ 1-0ന്റെ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. 51-ാം മിനിറ്റില്‍ പൂനെ അനുപം സര്‍ക്കാരിനെ പിന്‍വലിച്ച് ജോക്വിം അബ്രാഞ്ചസിനെയും 66-ാം മിനിറ്റില്‍ ഗോവ ടോള്‍ഗെ ഒസ്ബെയെ തിരിച്ചുവിളിച്ച് ചെക്ക് ഇന്റര്‍നാഷണല്‍ താരം മിറോസ്ലാവ് സ്ലെപിക്കയെയും കളത്തിലിറക്കി. തുടര്‍ന്നും ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും സമനില നേടാന്‍ പൂനെക്കോ ലീഡ് ഉയര്‍ത്താന്‍ ഗോവന്‍ ടീമിനോ കഴിഞ്ഞില്ല. ഒടുവില്‍ ഇഞ്ചുറിസമയത്ത് ചെക്ക് താരം മിറോസ്ലാവിന്റെ ഹെഡ്ഡറിലൂടെ ഗോവ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: