എരുമേലി: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കുടിവെളളം എത്തിക്കാനോ വെളിച്ചമെത്തിക്കാനോ തീര്‍ത്ഥാടകരെ വരവേല്ക്കുന്നവര്ക്ക് കഴിഞ്ഞില്ല. തീര്‍ത്ഥാട അവലോകനയോഗത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ കണക്കുപറഞ്ഞ് പണം വാങ്ങിയ വകുപ്പുകളില്‍ ചില വകുപ്പുകള്‍ ഫണ്ട് മൊത്തമായും വിഴുങ്ങിയതാകാമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തി പേട്ടതുള്ളുന്ന എരുമേലി കഴിഞ്ഞ ഒരാഴ്ചയായി കച്ചവടക്കാരുടെ ദയാദാക്ഷിണ്യത്തിലാണ് ദര്‍ശനം നടത്തുന്നത്.
എരുമേലി ടൗണില്‍ എംപി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് എരുമേലി നിവാസികള്‍ക്കുതന്നെ നാണക്കേടുണ്ടാക്കി ഉയര്ന്നുനില്ക്കുന്നു. തീര്‍ത്ഥാടന പാതയായ എരുമേലി- പമ്പാവാലി റോഡില്‍ ഒരൊറ്റ വഴിവിളക്കുപോലും സ്ഥാപിച്ചില്ലെന്ന് പറയുമ്പോഴാണ് ലക്ഷങ്ങള്‍ വാങ്ങിയെടുത്തവരുടെ കടുത്ത അഴിമതിയെക്കുറിച്ച് മനസിലാക്കേണ്ടത്. കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ പത്തിലധികം വാഹനാപകടങ്ങളാണ് നടന്നത്. മിക്ക അപകടങ്ങളിലും ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് മിക്കവരും രക്ഷപ്പെട്ടതും.
വഴിവിളക്കുകളുടെ കുറവുമൂലം തീര്‍ത്ഥാടന പാതയെല്ലാം ഇരുട്ടിലായതോടെ തീര്‍ത്ഥാടകരും ആശങ്കയിലാണ്. വഴിവിളക്കിനായി കരാര്‍ നല്കിയ കഴിഞ്ഞദിവസം ആകെ രണ്ടുപേരാണ് പണികള്‍ക്കായി രംഗത്തിറങ്ങിയിരിക്കുന്നത്. കരാറില്‍ ആവശ്യപ്പെട്ട പ്രകാരം ലൈറ്റുകള്‍ സ്ഥാപിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരുമാസമെങ്കിലും വേണമെന്നാണ് പണിക്കാര്‍തന്നെ പറയുന്നത്. പിന്നെ ജനുവരി മാസത്തെ രണ്ടാഴ്ചത്തേക്കുമാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വഴിവിളക്ക് വേണമോയെന്ന് പഞ്ചായത്ത് തന്നെ തീരുമാനിക്കേണ്ടതാണെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന് പറഞ്ഞു. കുടിവെള്ളത്തിനായി സ്ഥാപിച്ച ടാപ്പുകളൊന്നും നന്നാക്കാതെ തീര്‍ത്ഥാടക ഫണ്ട് ആറ്റിലൂടെ ഒഴുക്കിവിടുന്ന പകല്‍ക്കൊള്ളയാണ് വാട്ടര്‍ അതോറിട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
എരുമേലിയിലെ ജലവിതരണം ഭാഗീകമായി നിലച്ചിട്ട് ദിവസങ്ങളായി. പമ്പിങിനായി കൊണ്ടുവന്ന രണ്ടുമോട്ടോറുകളും തകരാളിലായതിനെത്തുടര്ന്ന് പമ്പുഹൗസ് തന്നെ അടച്ചുപൂട്ടിയ നിലയിലാണ്. ദേവസ്വം ഗ്രൗണ്ടുകളിലുണ്ടായിരുന്ന ടാപ്പുകളോ, ടൗണിലെ ടാപ്പുകളോ നന്നാക്കി ഒരു തുള്ളി വെള്ളം തീര്‍ത്ഥാടകര്‍ക്കു കൊടുക്കാന്‍ വകുപ്പിനായില്ല.
തീര്‍ത്ഥാടനത്തെ നോക്കി ക്രീമീകരിക്കാന് റവന്യൂവകുപ്പ് സംഘങ്ങളുണ്ടെങ്കിലും വെള്ളത്തിനും വെളിച്ചത്തിനും കച്ചവടക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടന പാതയില്‍ മതിയായ ദിശാസൂചകങ്ങളോ ക്രാഷ് ബാരിയറുകളോ ഇതുവരെ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് കെടുകാര്യസ്ഥതയുടെ നിലപാടുകള്‍ പൊതുജനങ്ങളിലെത്തുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ത്തില്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട വകുപ്പുകള്‍ മറുപടി പറയേണ്ട സാഹര്യമുണ്ടാക്കുമെന്നും ഹൈന്ദവ സംഘനാ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: