ന്യൂദല്‍ഹി: ഇരട്ടയുദ്ധത്തിന് ഭാരതം തയ്യാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഭാരതത്തിന് രണ്ട് അയല്‍ക്കാരുണ്ട്, രണ്ടു പേര്‍ക്കും ആണവായുധമുണ്ട്. അവര്‍ തന്ത്രപരമായ സഖ്യത്തിലാണ്. അവര്‍ക്ക് പൊതുവായി ഭാരത വിരോധവുമുണ്ട്. എന്നാല്‍, ഇരട്ടയുദ്ധത്തിനു തയ്യാറാണെങ്കിലും സംഘര്‍ഷം മാത്രമല്ല പരിഹാരം എന്നതാണ് ഭാരത കാഴ്ചപ്പാടെന്നും ഡോവല്‍ പറഞ്ഞു. ഇന്ത്യാ ടുഡെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്റെ ഐഎസ്ഐക്ക് ഭാരതത്തില്‍ കുറച്ച് ചോരയൊഴുക്കാനായേക്കും, പക്ഷേ, നമ്മുടേതുപോലൊരു ശക്തമായ നാഗരികതയെ ഒരിക്കലും ക്ഷതപ്പെടുത്താനാവില്ലെന്ന് ഡോവല്‍ ചോദ്യത്തിനു മറുപടി പറഞ്ഞു.
പാക്കധിനിവേശ കശ്മീരില്‍ ചൈനക്കാര്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ പാക്കിസ്ഥാനേയും ചൈനയേയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ടെന്ന് ഡോവല്‍ പറഞ്ഞു.
ഭാരതത്തിന് രണ്ടു രാജ്യങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്നു പറഞ്ഞ ദേശീയ സുരക്ഷാ ഉപദേശകന് ഭാരതം ഒമ്പതു ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കു നേടിക്കഴിഞ്ഞാല്‍ സാമ്പത്തിക പരാശ്രയത്വത്തില്‍ നില്ക്കുന്ന ഈ രാജ്യങ്ങളെ നിലയ്ക്കു നിര്‍ത്താനും സൗത്ത് ഏഷ്യയില്‍ സമാധാനം സംരക്ഷിക്കാനും കഴിയുമെന്നും വിശദീകരിച്ചു.
വിരുദ്ധ അഭിപ്രായവും കാഴ്ചപ്പാടുമുള്ള രാജ്യങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ ഭാരതത്തിനാകുമെന്ന് പറഞ്ഞ ഡോവല്‍, ചൈനയേയും ജപ്പാനേയും, റഷ്യയേയും അമേരിക്കയേയും ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ ഭാരതത്തിനേ കഴിയൂ എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: