കിഷ്ത്വാര്‍ (ജമ്മു-കശ്മീര്‍): രണ്ടു കുടുംബങ്ങള്‍ ചേര്‍ന്ന് പതിറ്റാണ്ടുകളായി ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയാണെന്നും അവരെ വോട്ടു ചെയ്ത് പുറത്താക്കണമെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് കിഷ്ത്വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സമ്മാനിച്ച ജനാധിപത്യം, മാനവികത, കശ്മീരിത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
രണ്ടു കുടുംബങ്ങള്‍ക്ക് മാത്രമേ കശ്മീരിനെ ഭരിക്കാന്‍ സാധിക്കൂ?. മറ്റുള്ളവര്‍ക്ക് നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയില്ലേ. കഴിഞ്ഞ അമ്പതു വര്‍ഷമായി നിങ്ങള്‍ ഒരേ തെറ്റ് ആവര്‍ത്തിക്കുന്നു. കാലാകാലങ്ങളായി ഇവിടം വാഴുന്ന രണ്ടു കുടുംബങ്ങളെ നിങ്ങള്‍ ശിക്ഷിച്ചില്ലെങ്കില്‍ പുത്തന്‍ ഉണര്‍വോടെ വീണ്ടും അവര്‍ കക്കും, അബ്ദുള്ള, മുഫ്തി കുടുംബങ്ങളെ പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു.
രണ്ടു വംശങ്ങള്‍ക്ക് നിങ്ങള്‍ ജമ്മു കശ്മീരിനെ പണയപ്പെടുത്തുന്നതെന്തിനാണ്. അവര്‍ തമ്മില്‍ പരസ്പരം കരാറുണ്ട്. ഒരു കുടുംബം അഞ്ചുവര്‍ഷം കൊള്ളയടിച്ചശേഷം അധികാരം വലിച്ചെറിയുന്നു. അടുത്ത ഊഴത്തില്‍ മറ്റേയാള്‍ കൊള്ള ആരംഭിക്കുന്നു. ജമ്മു കശ്മീരിനെ ആര്‍ക്കും അടിയറവുവച്ചിട്ടില്ലെന്നും ഇവിടത്തെ യുവത്വത്തിന്റെ സ്വപ്നങ്ങള്‍ ആരുടെയും തടവറയിലല്ലെന്നുമുള്ള സന്ദേശത്തിന്റെ പ്രചരണം കിഷ്ത്വാറില്‍ നിന്നു തുടങ്ങണം.
അഴിമതിയില്‍ നിന്നു മോചനം വേണം. നിങ്ങള്‍ക്കതു നേടാന്‍ ശക്തിയുണ്ടോ. ജമ്മു കശ്മീരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ. അതിനു കരുത്തുണ്ടെങ്കില്‍ കുടുംബവാഴ്ചയ്ക്ക് സമ്മതിദാനാവകാശത്തിലൂടെ അന്ത്യം കുറിക്കൂ, മോദി ഉദ്ബോധിപ്പിച്ചു.
പ്രളയ സമയത്തെ നാശനഷ്ടങ്ങളെപ്പറ്റി കശ്മീര്‍ സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഞാനിവിടെ വന്നിറങ്ങിയ ആദ്യ നിമിഷം വിനാശത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു. ഒട്ടും അമാന്തിക്കാതെ 1000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. അതുകണ്ട് സംസ്ഥാന ഭരണകൂടം അത്ഭുതം കൂറി. കശ്മീരിനു നല്കുന്ന കേന്ദ്ര ഫണ്ട് എങ്ങോട്ടു പോകുന്നെന്ന് അറിയുന്നില്ല. തുളവീണ ബക്കറ്റില്‍ എങ്ങനെ വെള്ളം നിറയ്ക്കാനാവും. ഫണ്ടുകളുടെ മോഷണവും ദുര്‍വിനിയോഗവും അവസാനിപ്പിച്ചേ മതിയാകൂ. അല്ലാതെ ധനക്ഷാമമല്ല കശ്മീരിന്റെ പ്രശ്നം. ജനാധിപത്യം, മാനവികത, കശ്മീരിത്വം എന്ന അടല്‍ജിയുടെ മുദ്രാവാക്യം കശ്മീരി ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടി. യുവാക്കള്‍ക്ക് നല്ല നാളെകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നല്കി. അവ യാഥാര്‍ത്ഥ്യമാക്കപ്പെടണം. ആത്മാര്‍ഥതയിലും സ്നേഹത്തിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ജമ്മു കശ്മീരിനെ വികസനത്തിലേക്ക് നയിക്കുമെന്നും മോദി വോട്ടര്‍മാര്‍ക്ക് ഉറപ്പുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: