പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ കൂടി സിബിഐ അറസ്റ്റുചെയ്തു. കേസന്വേഷണം സിബിഐ ഏറ്റെടുത്തശേഷം അറസ്റ്റിലാകുന്നവരുടെ എണ്ണം ഇതോടെ എട്ടായി.
കൂത്തുപറമ്പ് പഴയനിരത്തിലെ റഹീം (34), ആമ്പിലാട്ടെ നിജിത്ത് (നിജൂട്ടി, 27), അഞ്ചാംപ്രതി കതിരൂരിലെ ഷിബിന്‍ (29), പതിമൂന്നാം പ്രതി വിജേഷ് (മുത്തൂട്ടി, 30), പതിനാലാം പ്രതി ഉക്കാസ്മെട്ടയിലെ വിജേഷ് (ജോര്‍ജ്ജൂട്ടി, 30) എന്നിവരുടെ അറസ്റ്റാണ് സിബിഐ രേഖപ്പെടുത്തിയത്. ഇവരെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കി.
മനോജ് വധത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ സിബിഐ, ക്രൈംബ്രാഞ്ച് നല്കിയ പ്രതിപ്പട്ടികയിലെ പേരുകള്‍ പ്രകാരം അറസ്റ്റ് തുടരുകയാണ്. 21 പേരുടെ പ്രതിപ്പട്ടികയാണ് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പാട്യം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും സിപിഎം നേതാവുമായ ചപ്ര പ്രകാശനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. പ്രകാശനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ഉന്നതന്മാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: