ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. ലോക്പാല്‍ ഭേദഗതി ബില്‍, ഇന്‍ഷുറന്‍സ് ബില്‍, കല്‍ക്കരിപ്പാടം പുനര്‍ലേല ഓര്‍ഡിനന്‍സ് എന്നിവ ഉള്‍പ്പെടെ 67 ബില്ലുകള്‍ സഭയുടെ പരിഗണനയില്‍ വരും.
സമ്മേളന കാലയളവില്‍ 22 ദിവസമാണ് സഭ കൂടുന്നത്. ആകെയുള്ള 67ല്‍ 59 ബില്ലുകള്‍ രാജ്യസഭയിലും 8 എണ്ണം ലോക്സഭയിലും അവതരിപ്പിക്കും. ഇതിനു പുറമേ മുപ്പത്തഞ്ചോളം നിയമഭേദഗതികളും സഭയ്ക്ക് മുന്നിലെത്തും.
അംഗങ്ങള്‍ക്ക് സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കാന്‍ നാലുദിവസം അവസരമുണ്ട്. 11 ബില്ലുകള്‍ ആരോഗ്യ മന്ത്രാലയവുമായും ഒമ്പത് ബില്ലുകള്‍ തൊഴില്‍ മന്ത്രാലയവുമായും ബന്ധപ്പെട്ടുള്ളതാണ്. മാനസികാരോഗ്യ സംരക്ഷണ ബില്‍ 2013, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ഭേദഗതി ബില്‍ 2013, എച്ച്ഐവി പ്രതിരോധ നിയന്ത്രണ ബില്‍ 2014 എന്നിവയാണ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ടവ.
ഫാക്ടറീസ് ഭേദഗതി ബില്‍ 2014, അപ്രന്റീസ് ഭേദഗതി ബില്‍ 2014 എന്നിവ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ബാലവേല നിരോധന നിയന്ത്രണ ബില്‍ 2012, നിര്‍മ്മാണത്തൊഴിലാളി ബില്‍ 2013 എന്നീ പഴയ ബില്ലുകളും ഇത്തവണ അവതരിപ്പിക്കും.
സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയിലുള്ള വികലാംഗ അവകാശ ബില്‍ 2014, ജുവനൈല്‍ ജസ്റ്റിസ് ബില്‍ 2014, റെയില്‍വേ ഭേദഗതി ബില്‍ 2014 എന്നിവയും സഭ പരിഗണിക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന പദവിക്കു പകരം ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന സ്ഥാനവും പ്രത്യേക ഇരിപ്പിടവും കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് സ്പീക്കര്‍ അനുവദിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അംഗമായ ലോക്പാല്‍ സമിതി എന്നതിനെ ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്നാക്കിമാറ്റുന്നതിനാണ് ലോക്പാല്‍ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. ശീതകാല സമ്മേളനം ആരംഭിച്ച് ഒരാഴ്ചയ്ക്കകം ലോക്പാല്‍ ഭേദഗതി പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: