കാസര്‍കോട്: വാട്ടര്‍ അതോരിറ്റിയുടെ പിടിപ്പുകേടുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി മുറ്റത്ത് വെള്ളക്കെട്ടുമായി ദുരിതമനുഭവിക്കുകയാണ് ഉളിയത്തടുക്കയിലുള്ള മധൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തെ മന്നിപ്പാടിയിലെ പുഷ്പയും കുടുംബവും.
വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കാസര്‍കോട്ടേയും പ്രാന്തപ്രദേശങ്ങളിലേയും കുടിവെള്ള വിതരണം തടസ്സപ്പെട്ടുതുടങ്ങിയതോടെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനുകള്‍ റദ്ദ് ചെയ്ത് കിണറുകള്‍ കുത്തിയും ബോര്‍വെല്ലുകള്‍ കുഴിച്ചും കുടിവെള്ളത്തിനുള്ള സംവിധാനം കണ്ടെത്തിയിരുന്നു. നാല് വര്‍ഷം മുമ്പാണ് മന്നിപ്പാടി ഗണേഷ് നഗറിലെ ഭണ്ഡാര റോഡില്‍ താമസിക്കുന്ന പുഷ്പ വീട്ടുമുറ്റത്ത് ബോര്‍വെല്‍ കുഴിച്ചത്.
പുഷ്പയുടെ വീട്ടുമതിലിനരികിലൂടെ തൊട്ടടുത്ത അനേകം വീടുകളിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ പലരും കണക്ഷനുകള്‍ റദ്ദ് ചെയ്തു. എന്നാല്‍ ഈ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പുകളില്‍ ജലവിതരണം നിര്‍ത്തിവെയ്ക്കുന്നതിന് പകരം പാതിവഴിയില്‍ വെച്ച് ബ്ലോക്ക് ചെയ്ത് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ തടിയൂരിയതാണ് പുഷ്പയും കുടുംബവും ഇന്നനുഭവിക്കുന്ന വീട്ടുമുറ്റത്തെ വെള്ളക്കെട്ടിന് കാരണം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ കുടിവെള്ളം ഒഴുകിവരുന്ന സന്ദര്‍ഭങ്ങളില്‍ പുഷ്പയുടെ വീട്ടുമുറ്റത്തെ കുഴല്‍ കിണറിനകത്തേക്ക് ഭൂമിക്കടിയിലൂടെ ഒഴുകിയെത്തി വീട്ടുമുറ്റത്ത് സദാനേരവും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം കെട്ടിടത്തിനും ഭീഷണിയാകുന്നതായി പുഷ്പ പറയുന്നു. വെള്ളച്ചാലുകള്‍ മൂലം പുഷ്പക്കും കുടുംബത്തിനും വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഇത് സംബന്ധിച്ച് എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ക്കും അസി.എഞ്ചിനിയര്‍മാര്‍ക്കും പലതവണ പരാതികള്‍ നല്‍കിയെങ്കിലും നാളിതുവരെക്കും നടപടി ഉണ്ടായിട്ടില്ല.
കുടിവെള്ളം കടന്നുപോകുന്ന പൈപ്പ് ലൈനിലെ ലീക്ക് കണ്ടെത്തി പാതയോരത്തുള്ള വലിയ പൈപ്പ് ലൈനില്‍ നിന്നും ബന്ധം വിച്ഛേദിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാനാകുമായിരുന്നെന്ന് പുഷ്പയും നാട്ടുകാരും പറയുന്നു. വെള്ളക്കെട്ടുകള്‍ കുടുംബത്തിനും വീടിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങളെക്കുറിച്ചും വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: