മുംബൈ: രാജ്യത്ത് ക്യാന്‍സറിന് എതിരെ പ്രയോഗിക്കുന്ന മരുന്നുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍െപ്പടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് നാഷണല്‍ ഫേര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റിയോടും (എന്‍പിപിഎ) ഓഹരി ഉടമസ്ഥരോടും കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരം ട്രാസ്തുസുമബ്, ഇര്ലോടിനിബ്, ഇറിനോടികാന്, ലിനാലിഡൊമൈഡ്, കപിസിറ്റബൈന്, ഓള് ട്രാന്‍സ് റെടിനോയിക് ആസിഡ് (എടിആര്എ) ബെന്ഡമസ്റ്റിന്, റിതുക്സിമബ്, ടെമോസോളൊമൈഡ് (ടിഎംഇസ്സഡ്), സോളെന്ഡ്രോണിക് ആസിഡ്, മജെസ്ട്രോള് അസെറ്റേറ്റ്, ലെട്രൊസോള് എന്നീ പ്രതിരോധ മരുന്നുകള്‍ക്ക് വില നിയന്ത്രണം കൊണ്ടുവരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ മരുന്നുകളില്‍ ഭൂരിഭാഗവും അര്‍ബുദ രോഗികള്‍ക്ക് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നവയാണ്. നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രേഷന് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് പ്രതിരോധ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത്. നിലവില്‍ ഇത്തരം പ്രതിരോധ മരുന്നുകള്‍ ബ്രാന്‍ഡിന്റെ അടിസ്ഥാനത്തില്‍ വിവിധ വിലകളിലാണ് വിറ്റഴിക്കപ്പെടുന്നത്.
രാജ്യത്ത് 11 ലക്ഷം ക്യാന്‍സര്‍ രോഗികള്‍ ഉള്ളതായാണ് കണക്ക്. പ്രതിവര്‍ഷം 75000 കോടി രൂപയുടെ ക്യാന്‍സര്‍ പ്രതിരോധ മരുന്നുകളാണ് വിവിധ കമ്പനികളിലായി ഉത്പാദിപ്പിക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് എന്‍പിപിഎ നടപടിക്രങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരുന്നുകളുടെ വില കുറയ്ക്കുന്നതിനോട് സ്വകാര്യ മരുന്നുകമ്പനികള്‍ അനുകൂലിക്കുന്നില്ല. എങ്കിലും കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍പിപിഎ അറിയിച്ചു. രാജ്യാന്തര വിപണിയില്‍ വിലക്കുടുതലുള്ള ഒട്ടനവധി മരുന്നുകള്‍ നിയന്ത്രണത്തിന്റെ കീഴില്‍ വരുമെന്നതാണ് എതിര്‍പ്പിന്റെ മുഖ്യകാരണം.
അതേസമയം വില നിയന്ത്രണം സംബന്ധിച്ച് ഓഹരി ഉടമകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള എതിരഭിപ്രായം ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും എന്‍പിപിഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കള്ക്കത് പ്രയോജന പ്രദമാകുമെന്നും വിപി ഫാര്‍മ്മ മുതിര്‍ന്ന ഉദ്യോഗസ്ഥന് രഞ്ജിത് കപാടിയ പറഞ്ഞു. എന്നാല്‍ മറ്റ് സ്വകാര്യ കമ്പനികള്‍ ഈ തീരുമാനത്തെ എതിര്‍ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: