കൊച്ചി: പെട്രോളിയം കമ്പനികളുടെ വ്യാജബില്ല് ഉപയോഗിച്ച് കോണ്‍ട്രാക്ടര്‍മാര്‍ കോടികള്‍ തട്ടിയ കേസിന്റെ അന്വേഷണം പെരുവഴിയിലായി. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനായിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ ചിലരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.
ഉന്നത രാഷ്ട്രീയസ്വാധീനത്തെത്തുടര്ന്നാണിത്. 45ഓളം ചെറുകിട-വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഇതില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. 800 കോടി രൂപയോളം തട്ടിപ്പ് നടന്നിട്ടുണ്ടെന്നായിരുന്നു പ്രാഥമിക കണക്ക് കൂട്ടല്‍. എന്നാല്‍ 2000 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്ന് പറയുന്നു. കരാറുകാര്‍ ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നിവയുടെ ടാര്‍ വാങ്ങിയ വ്യാജ ബില്ല് ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്നും കോടികള്‍ വെട്ടിക്കുകയായിരുന്നു.
കരാറുകാര്‍ക്ക് പെട്രോളിയം കമ്പനിയുടെ വ്യാജബില്ല് തയ്യാറാക്കി നല്‍കിയിരുന്ന തൃപ്പൂണിത്തുറ ചിത്രപ്പുഴ പാരിജാതം വീട്ടില്‍ രാജേഷിനെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പോലീസ് അറസ്റ്റുചെയ്ത റിമാന്റിലായിരുന്ന രാജേഷ് ജാമ്യത്തിലിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ഡിടിപി സെന്റര്‍ ഉടമയായിരുന്നു രാജേഷ്. രാജേഷിന്റെ മരണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. കേസിന്റെ തുടക്കത്തിലെ അന്വേഷകനായിരുന്ന ക്രൈംബ്രാഞ്ച് സി.ഐ രാജനെ പൊടുന്നനെ സ്ഥലം മാറ്റുകയായിരുന്നു.
2001 ന് മുമ്പ് വര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ടാര്വാങ്ങി നല്‍കുകയായിരുന്നു. പിന്നീടാണ് കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ട് കമ്പനികളില്‍ നിന്നും ടാര്വാങ്ങി ഉപയോഗിച്ച് തുടങ്ങിയത്. ഇത് വെട്ടിപ്പിന് വഴിയൊരുക്കുകയായിരുന്നു. ഒരു കോടി രൂപയുടെ ടാര്‍ ഉപയോഗിക്കേണ്ട നിര്‍മാണ ജോലികള്‍ക്ക് 60 ലക്ഷം രൂപയുടെ ടാര്‍ ഉപയോഗിച്ച ശേഷം 40 ലക്ഷം രൂപയുടെ ടാര്‍ മറിച്ച് വില്‍ക്കുകയും സര്‍ക്കാരില്‍ വ്യാജബില്ല് സമര്‍പ്പിക്കുകയുമായിരുന്നു ചില കോണ്‍ട്രാക്ടര്‍മാര്‍ ചെയ്തുവന്നിരുന്നത്.
പെട്രോളിയം കമ്പനികളുടെ വ്യാജബില്ല് നിര്‍മിച്ച് നല്‍കുന്നതിന് രാജേഷിന് ലഭിച്ചിരുന്നത് ഒരു ബില്ലിന് 5000 രൂപ വരെയായിരുന്നുവെന്ന് രാജേഷിന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം കമ്പനികളുടെ വ്യാജബില്ല് ഉപയോഗിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമ്പനികളും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: