കണ്ണൂര്‍: ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ കാരുണ്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഏതു തരത്തിലുള്ള സമാജത്തിനു വേണ്ടിയാണോ രചനകള്‍ നടത്തിയത് ആ സമാജത്തിന്റെ ആഴങ്ങളിലേക്കിറങ്ങി സ്വരൂപനിഷ്ഠമായ നാരായണഗുരു തന്റെ തൂലിക ചലിപ്പിക്കുകയായിരുന്നുവെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദൈവദശകമന്ത്ര ശതാബ്ദി സമാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദാന്തത്തിന്റെ ഏറ്റവും സൂക്ഷ്മമായ പ്രക്രിയകളെ അപഗ്രഥിച്ചാല്‍ മാത്രമേ ദൈവദശകത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കൂ. എന്നാല്‍ ഹൃദ്യസുന്ദരമായി ഏതൊരു വ്യക്തിക്കും വായിക്കാം എന്നൊരു മഹത്വവും ദൈവദശകം എന്ന കൃതിക്കുണ്ട്. ഓരോ പദവും സമഗ്രമായി പഠിച്ചാല്‍ ഇത് ഋഷിയുടെ രചനയാണെന്ന് കാണാന്‍ കഴിയും. ഒരേ സമയം സ്തോത്രവും വേദാന്തപ്രകരണവുമാണ് ദൈവദശകം.
ഗുരുദേവന്റെ എല്ലാ ഗ്രന്ഥങ്ങളും പുറത്തേക്ക് വന്നത് കാരുണ്യത്തില്‍ നിന്നാണ്. ധര്‍മ്മത്തിന്റെ മര്‍മ്മം ചൂണ്ടിക്കാണിച്ച മറ്റ് നിരവധി കൃതികള്‍ക്കൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ഗുരുദേവന്റെ ദൈവദശകം. വളര്‍ന്നു വരുന്ന തലമുറക്ക് ഗുരുദേവന് ഈ ഗ്രന്ഥത്തിലൂടെ മാര്‍ഗ്ഗ നിര്‍ദ്ദേശം തരുന്നു. കൃതിയിലെ ഓരോ വരിയും ചൊല്ലിപ്പൊകുന്നതോടൊപ്പം ആഴത്തില്‍ മനസ്സിലാക്കുകയും വേണം. സംസാരസാഗരത്തിന്റെ മറുതലയിലേക്ക് നയിക്കുന്നവയാണ് നാമങ്ങള്‍. ഗുരുദേവനാല് രചിക്കപ്പെട്ട ദൈവദശകം പ്രചരിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും ഗുരുദേനെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഒരു വഴി ദൈവദശക പാരായണമാണെന്നും അദ്ദേഹം പറഞ്ഞു.
കിഴുന്ന എസ് എന്‍ കോളേജ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.എന്‍.സത്യനാഥന് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡണ്ട് പി.ജനാര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചാലാട് മൂകാംബികാ ബാലികാസദനം, ദുര്‍ഗ്ഗാംബിക വിദ്യാനികേതന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദൈവദശകം ആലപിച്ചു. തുടര്‍ന്ന് നടന്ന ദ്വിതീയ സഭയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സമുദായങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ കേരളം ഗുരുദേവനെ തമസ്കരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഋഷി പരമ്പരയില്‍ കത്തിജ്വലിച്ചു നില്ക്കുന്ന ഒരു സൂര്യനാണ് ഗുരുദേവനെന്നും മഹാനും ഋഷിയുമായ അദ്ദേഹത്തെ മതേതരത്വത്തിന്റെ വക്താവാക്കുന്ന രാഷ്ട്രീയ പാപ്പരത്തമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവനെ പുകഴ്ത്താത്തവരില്ല. എന്നാല്‍ ഗുരുദര്ശങ്ങള് അനുസരിക്കുന്നില്ല. ഗുരുദേവനെ ആരാധിക്കുന്നവരെയല്ല അനുസരിക്കുന്നവരെയാണ് കേരളത്തിന് ആവശ്യം. മലയാളികള്‍ മുഴുവന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പിന്തുടര്ന്നാല് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
മൃഗതൃഷ്ണ ശമിപ്പിക്കുന്ന തരത്തിലേക്ക് മലയാളികള്‍ അധപതിക്കുകയും ഇതിന് പിന്തുണ നല്കുന്നവര് തന്നെ ഗുരുദേവനെ പുകഴ്ത്തുന്ന വൈരുദ്ധ്യം കേരളത്തില്‍ നിലനില്‍ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. ഗുരുദേവന്റെ ദാര്‍ശനിക കൃതികളെല്ലാം ഉപനിഷത്തുക്കളാണ്.
ദൈവദശകശതാബ്ദി സമാചരണം മാത്രം പോര, ആഘോഷമാക്കി മാറ്റണമെന്നും എല്ലാവര്ക്കും സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ ഭാരതീയ ദര്‍ശനത്തിന്റെ പ്രഖ്യാപനമായ ദൈവദശകത്തെ വ്യാപിപ്പിക്കാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ടി.രമേഷ് സ്വാഗതം പറഞ്ഞു. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ കേണല്‍ രാമദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സമാദരണ സഭയില്‍ എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
അദ്ധ്യാത്മികാചാര്യന്‍ ടി.കെ.ദാമോദരന്‍ മാസ്റ്റര്‍, ദൈവദശകം വ്യാഖ്യാതാവ് ഭാഗ്യശീലന്‍ ചാലാട് എന്നിവരെ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് ആദരിച്ചു. രവീന്ദ്രനാഥ് ചേലേരി ആദരണീയരെ പരിചയപ്പെടുത്തി. തപസ്യ സംസ്ഥാന സമിതിയംഗം അഡ്വ.പ്രമോദ് കാളിയത്ത് സ്വാഗതവും സി.വി.സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: