ബാഴ്സലോണ: ഗോള്വഴിയിലൂടെയുള്ള തീര്‍ത്ഥയാത്ര തുടരുന്ന അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസി മഹനീയതയുടെ മറ്റൊരു ഗിരിശൃംഖം തൊട്ടു. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ കുപ്പായമണിഞ്ഞവരില് എക്കാലത്തെയും കേമന്‍ താന്‍ തന്നെയെന്ന് അടിവരയിട്ട മെസി ലാ ലീഗയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്റെ കിരീടം എടുത്തണിഞ്ഞു.
5-1 എന്ന സ്കോറിന് സെവിയയ്ക്കെതിരായ ബാഴ്സയുടെ നിറമുള്ള ജയത്തില്‍ മെസി കുറിച്ചത് സുന്ദരമൊരു ഹാട്രിക്ക്. അതോടെ അത്ലറ്റിക്കോ ബില്‍ബാവോ ഇതിഹാസം ടെല്‍മോ സാറ (251 ഗോളുകള്‍) കൈവശംവച്ചിരുന്ന റെക്കോര്‍ഡ് ചിറകറ്റവീണു.
2004ല്‍ സ്പാനിഷ് ലീഗില്‍ അരങ്ങേറിയ മെസി 289 മത്സരങ്ങളില്‍ നിന്ന് പിറവികൊടുത്തത് 253 ഗോളുകള്‍. 17-ാം വയസില്‍ അല്ബാസെറ്റക്കെതിരെയായിരുന്നു മെസിയുടെ കന്നി ലീഗ് ഗോള്‍.
അക്ഷരാര്‍ത്ഥത്തില്‍ മെസി ഷോ കണ്ടു മനംനിറച്ചു നൗകാംപ്. 21-ാം മിനിറ്റില്‍ സെവിയന്‍ ബോക്സിനു മുന്നില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലേക്ക് വളച്ചടിച്ച് റെക്കോര്‍ഡിലേക്കുള്ള ആദ്യമെസിച്ചുവട്.
(1-0) ഒന്നാം പകുതിയില്‍ പിന്നെ ഗോളൊന്നും വന്നില്ല. രണ്ടാം ഘട്ടത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച ജോര്‍ഡി ആല്‍ബ (47-ാം മിനിറ്റ്) ബാഴ്സയെ വേദനിപ്പിച്ചു (1-1). പക്ഷേ, മുറിവുണക്കാനുള്ള മരുന്നുകള്‍ ഏറെ കരുതിവെച്ചിട്ടുണ്ടായിരുന്നു മെസിയും കൂട്ടരും. സാവിയുടെ നെടുനീളന്‍ ഫ്രീകിക്കില്‍ തലവെച്ച നെയ്മര്‍ (49) ബാഴ്സയുടെ വിജയമോഹച്ചിറകിന് കൂടുതല്‍ കരുത്തേകി (2-1).
ലൂയിസ് സുവാരസിന്റെ ക്രോസില്‍ ഇവാന് റാക്കിറ്റിച്ച് (65)ശിരസു തൊട്ടവേളയില് വീണ്ടും സെവിയന്‍ വലയില്‍ തിരയിളക്കം (3-1). 72-ാം മിനിറ്റില്‍ നെയ്മറുമൊത്തുള്ള നീക്കത്തിനുശേഷം മെസി അനായാസം ഫിനിഷ് ചെയ്തു (4-1), സാറയുടെ റെക്കോര്‍ഡ് തകര്‍ത്ത ഗോള്‍. പിന്നാലെ രണ്ടു പ്രതിരോധഭടന്മാരെ വെട്ടിച്ച് നിലംപറ്റെയുള്ള ഷോട്ടിലൂടെ മെസി (78) ഹാട്രിക്ക് തികയ്ക്കുമ്പോള്‍ ഗ്യാലറിക്ക് ആഘോഷിക്കാനേറെ (5-1).
മറ്റു ചില വമ്പന്മാരും ജയങ്ങളോടെ ആരാധകരെ തൃപ്തിപ്പെടുത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (43, 83) ഇരട്ട വെടി പൊട്ടിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് ഐബറിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് മുക്കി. ജെയിംസ് റോഡ്രിഗസ് (23), കരീം ബെന്‍സെമ (69) റയലിന്റെ ഇതര സ്കോറര്‍മാര്‍. റയലിന്റെ അയല്‍വാസികളായ അത്ലറ്റിക്കോ മാഡ്രിഡ് മലാഗയെ കീഴടക്കി (3-1).
തിയാഗോയും (12-ാം മിനിറ്റ്) അന്റോണിയൊ ഗ്രിസ്മാനും (42) ഡീഗോ ഗോഡിനും അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. റോക്കി സാന്റാ ക്രൂസ് (64) മലാഗയുടെ ആശ്വാസ സ്കോറര്‍. 12 കളികളില്‍ നിന്ന് 30 പോയിന്റുള്ള റയലാണ് ടേബിളില്‍ തലപ്പത്ത്. ബാഴ്സ (28), അത്ലറ്റിക്കോ (26) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: