കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്കുമുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്താനിരുന്ന കിടപ്പുസമരം മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഉദ്ഘാടകന്‍ എത്തുംമുമ്പുതന്നെ മുഖ്യമന്ത്രി സമരം ഒഴിവാക്കിയത് ചീഫ് വിപ്പിനും രക്ഷയായി.
വിഎസ്ഡിപിക്ക് മുഖ്യമന്ത്രിയും യുഡിഎഫും നല്കിയ ഉറപ്പുകളും തയ്യാറാക്കിയ കരാറുകളും പാലിക്കാത്തില്‍ പ്രതിഷേധിച്ചായിരുന്നു കിടപ്പുസമരം നടത്താന്‍ സംഘടന തീരുമാനിച്ചത്. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ കിടക്കപ്പായകളുമായി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെ റോഡിലെത്തുകയുംചെയ്തു.
ആദ്യമാദ്യമെത്തിയവര് റോഡ്സൈഡില്‍ പായ വിരിച്ചെങ്കിലും നേരം പുലര്‍ന്നതോടെ കിടപ്പുസമരക്കാര് റോഡുമുഴുവന് കയ്യേറി. ആദ്യം 7 മണിക്ക് ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞെങ്കിലും പിന്നീട് 8 മണിക്ക് ഉദ്ഘാടനം നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതിനിടെ സംഘടനാ നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തി ഉദ്ഘാടനത്തിനു മുമ്പുതന്നെ സമരം നിര്‍ത്താന്‍ തീരുമാനമായി.
സെക്രട്ടറിയേറ്റില്‍ രണ്ടുദിവസത്തിനകം വിശദമായ ചര്‍ച്ച നടത്തി വിഎസ്ഡിപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മറ്റൊരു ഉറപ്പൂകൂടി നല്കി മുഖ്യമന്ത്രി സമരക്കാരെ തിരിച്ചയച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം ചീഫ് വിപ്പ് തന്നെ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിവാദമായിരുന്നു. ചീഫ് വിപ്പ് എത്തി ഉദ്ഘാടനപ്രസംഗം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും വിവാദങ്ങളും ഉയരുമെന്ന സൂചനയുമുണ്ടായിരുന്നു. ഏതായാലും ഉമ്മന്‍ചാണ്ടിയുടെ ബൂദ്ധിപൂര്വ്വമായ നീക്കത്തിലൂടെ പി.സി. ജോര്‍ജിനും മുഖം രക്ഷിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: