ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കുമ്പോള്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണയിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്‍ഷുറന്‍സ് ബില്ലിനെതിരായ പ്രതിഷേധമെന്ന പേരിലാണ് മമതയും സംഘവും ദല്‍ഹിയിലെത്തുന്നത്. ഇന്നലെ ലോക്സഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ബഹിഷ്കരിച്ചുകൊണ്ട് മമതയും കൂട്ടരും നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പ്രതിയായ ശാരദാ ചിട്ടിതട്ടിപ്പില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഈ ശ്രമങ്ങള്‍.
കേന്ദ്രസര്‍ക്കാരിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ പഴയ ജനതാ പരിവാറിലെ പാര്‍ട്ടികളായ ജെഡിയു, ആര്‍ജെഡി, ജെഡിഎസ്, ഐഎന്‍എല്‍ഡി എന്നിവരും തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമായി 15 എംപിമാരുണ്ട്. എന്നാല്‍ രാജ്യസഭയില്‍ 25 എംപിമാരുള്ള ജനതാ പരിവാറിന്റെ നിലപാടുകള്‍ വ്യക്തമല്ല.
മുന്‍യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ബില്ലുകളില്‍ ഭേദഗതി വരുത്താതെ പാസാക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് പദവിയില്ലെങ്കിലും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന സ്ഥാനവും ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടവും ലഭിച്ചതോടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ സംതൃപ്തനാണ്.
രാജ്യസഭയില്‍ ശൂന്യവേളയുടെ സമയം 12 മണിയാക്കാന്‍ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. എന്നാല്‍ ലോക്സഭയില്‍ 11 മണിക്കു തന്നെ തുടരുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് പറഞ്ഞു.
സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം മാത്രമേ ഇന്‍ഷുറന്‍സ് അടക്കമുള്ള പ്രധാന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന. ബുധനാഴ്ച നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകുന്ന മോദി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തും. ഡിസംബര്‍ 23 വരെയാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: