മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി ദേവ്റ (77) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.30ഓടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് നാല് മണിയോടെ മുംബൈയിലെ ചന്ദന്‍വാഡിയില്‍ സംസ്ക്കരിക്കും.
മുന്‍ കേന്ദ്ര മന്ത്രിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൈക്ക്രോ ബ്ലോഗിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
ഒന്നാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രിയായിരുന്നു മുരളി ദേവ്റ. 1968ല്‍ മുംബയ് മുനിസിപ്പല്‍ കൗണ്‍സിലറായാണ് ദേവ്റ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.
1977-78 കാലത്ത് മുംബൈയുടെ മേയറായി. 1980ല്‍ മുംബയ് സൗത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജനതാ പാര്‍ട്ടിയിലെ രത്തന്‍സിംഗ് രാജ്ഡയോട് പരാജയപ്പെട്ടു. പിന്നീട് അതേ മണ്ഡലത്തില്‍ നിന്ന് നാലു തവണ ലോക്സഭയിലെത്തി.
2002ല്‍ രാജ്യസഭാംഗമായി. 2006ല്‍ മണിശങ്കര്‍ അയ്യര്‍ക്ക് പകരക്കാരനായി ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര പെട്രോളിയം മന്ത്രിയായി.
22 വര്‍ഷത്തോളം മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ദേവ്റ. 2006ലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: