ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. നിലവിലെ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായിരുന്ന മുരളീ ദേവ്റയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യസഭ പിരിഞ്ഞു. എംപിമാരായ ഹേമേന്ദ്ര ചന്ദ്രസിംഗ്, കപില്‍ കൃഷ്ണ താക്കൂര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക്സഭയും പിരിഞ്ഞു.
ഇന്‍ഷ്വറന്‍സ് ബില്‍, ചരക്ക് സേവന നികുതി ബില്‍ തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കരണ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കപ്പെടും. മുരളീ ദേവ്റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഊഷ്മളമായ പെരുമാറ്റത്തിലൂടെ കക്ഷി വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിക്കാരുടെയും സ്നേഹാദരങ്ങള്‍ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു മുരളീ ദേവ്റയെന്ന് മോദി അനുസ്മരിച്ചു.
പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയായതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാല്‍ ഇന്‍ഷ്വറന്‍സ് ബില്ലിനെതിരെ കലാപം ഉയര്‍ത്തിയും കള്ളപ്പണവിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും മുന്നോട്ടുപോകാനാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.
ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികളാണ് ഇന്‍ഷ്വറന്‍സ് ബില്ലിനെ എതിര്‍ത്ത് രംഗത്ത് വരാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഇവര്‍ ഒരുമിച്ച് ഇരിക്കാനും ധാരണയായിട്ടുണ്ട്. മാത്രമല്ല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിന് തങ്ങളെ പിന്തുണയ്ക്കാന്‍ ഈ കക്ഷികള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 23വരെ ശീതകാല സമ്മേളനം നീണ്ടുനില്‍ക്കും. ഒട്ടാകെ 63 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: