ന്യൂദല്‍ഹി: രാജ്യത്തെ നയിക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട ഓരോ പാര്‍ലമെന്റേറിയന്റെയും കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റയ്ക്ക് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്കി. എന്നാല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയും രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ തന്റെ കടമ നിര്‍വഹിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അത്യന്തം ഫലവത്തായിരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തു നിന്ന് ലഭിച്ച സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തിന്റെ പൊതുവായ ഗുണത്തിന് ഇക്കുറിയും പ്രതിപക്ഷ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അജണ്ട ചര്‍ച്ച ചെയ്യുന്നതിന് നേരത്തെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഈ യോഗം ബഹിഷ്കരിച്ചു. മറ്റു കക്ഷികളുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. 26 പാര്‍ട്ടികളില്‍ നിന്നായി 40 നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലുകളുടെ പട്ടിക യോഗത്തില്‍ വിതരണം ചെയ്തതായും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: