ശ്രീനഗര്‍: ജമ്മു കാശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് റാലികളില്‍ പ്രസംഗിക്കും. കാശ്മീര്‍ താഴ്വരയിലെ അനന്തനാഗ്, ശ്രീനഗര്‍ ജില്ലകളില്‍ ഡിസംബര്‍ 6ന് ബിജെപി സംഘടിപ്പിക്കുന്ന റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇത് പാര്‍ട്ടിയുടെ മിഷന് 44 പ്ലസ് പദ്ധതി വിജയിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് രമേശ് അറോറ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലി നടത്താനുള്ള അനുമതിക്കായി പാര്‍ട്ടി അധികൃതരെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി ജമ്മു മേഖലയിലെ മറ്റ് രണ്ട് റാലികളിലും കൂടി പങ്കെടുക്കും. ഉദ്ധംപൂര്‍, ജമ്മു ജില്ലകളില്‍ എവിടെയൊക്കെ റാലി നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. അധികം വൈകാതെ തീയതി പ്രഖ്യാപിക്കുമെന്നും അറോറ പറഞ്ഞു.
കാശ്മീരില്‍ ബിജെപി ശക്തമായ ചുവട് ഉറപ്പിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് നല്ല സ്വാധീനമുണ്ട്. യുവസമൂഹം ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് ആര്‍ക്കും കഴിയില്ല. എല്ലാവരെയും ഞങ്ങള്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ സംസ്ഥാനത്തെ വികസിപ്പിക്കാനുള്ള അവസരമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞുപോയ പതിറ്റാണ്ടുകളില്‍ രണ്ടു കുടുംബങ്ങള്‍ കാശ്മീരിനെ കൊള്ളയടിച്ചെന്ന് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിനെയും മുഫ്തിയുടെ പിഡിപിയെയും പേരെടുത്തു പറയാതെ അറോറ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയെയും അറോറ രൂക്ഷമായി വിമര്‍ശിച്ചു. കാശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ സഹായത്തിന് ഓടിയെത്തിയത് കേന്ദ്രസര്‍ക്കാര്‍ മാത്രമായിരുന്നു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് കൂട്ടുകക്ഷി ഭരണം പ്രളയമുണ്ടായി ആദ്യ പത്തുദിവസം എവിടെയാണെന്നു പോലും അറിയില്ലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: