ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലും കോട്ടയത്തും താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയില്‍ വ്യക്തമായി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ താറാവുകളെയും കൊന്ന് ചുട്ടുകരിക്കും. കുട്ടനാട്ടില്‍ ഒമ്പതാം തീയതി മുതല്‍ പതിനേഴായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. രോഗബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല.
എച്ച്5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയന്‍ ഇന്‍ഫ്ളുവന്‍സ ബാധമൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എച്ച്5എന്‍1, എച്ച്5എന്‍2 തുടങ്ങിയ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് താറാവുകളെ ബാധിച്ചിരിക്കാമെന്നു മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തുന്നു. ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയേറെയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ചുമ, തൊണ്ടയടപ്പ്, മൂക്കൊലിപ്പ്, ശ്വാസംമുട്ടല്‍ എന്നീ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് പിന്നീട് ന്യൂമോണിയയായി മാറി മരണംവരെ സംഭവിക്കാം.
ആലപ്പുഴയിലെ പുറക്കാട്, വട്ടക്കായല്‍, തലവടി, കൈനകരി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവുവരെ കരുതല്‍ മേഖലയായി പ്രഖ്യാപിക്കും. ഇവിടങ്ങളിലെ വളര്‍ത്തുപക്ഷികളെ ഒഴിപ്പിക്കും. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നു. പക്ഷിപ്പനി നേരിടുന്നതിനുള്ള നടപടികളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താറാവുകര്ഷകരുള്ളത് കുട്ടനാട്ടിലാണ്. കുട്ടനാടന്‍ താറാവ് ഇറച്ചിവിപണിയിലെ മുന്തിയ ഇനവും. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകര്‍ഷകര്‍ ആശങ്കയിലായി. താറാവുകളെ മുഴുവന്‍ ഇന്നു മുതല്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണവര്‍. സ്ഥിതിഗതികള്‍ ഇങ്ങനെയായാല്‍ കോടികളുടെ നഷ്ടം താറാവുകൃഷി മേഖലയ്ക്കു നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: